പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂള്‍ പൂട്ടിക്കും! നഗരസഭാ അസി. എഞ്ചിനീയറുടെ ഭീഷണി, പിന്നാലെ പ്രതിഷേധം...




സുനില്‍ പാലാ

ഹെഡ്മിസ്ട്രസ് അപേക്ഷ കൊടുത്തത് അസി. എഞ്ചിനീയര്‍ക്ക് ഇഷ്ടപ്പെട്ടില്ല; നാളെ മുതല്‍ സ്‌കൂള്‍ പൂട്ടിക്കുമെന്ന് ഭീഷണി, പി.ടി.എ. ഇളകി, ഒടുവില്‍ ചെയര്‍മാന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. 


പാലാ നഗരസഭയുടെ ചുമതലയിലുള്ള ഏറ്റവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂള്‍ പൂട്ടിക്കുമെന്നാണ് മുനിസിപ്പല്‍ അസി. എഞ്ചിനീയര്‍ ഭീഷണി മുഴക്കിയത്. 

നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കടയം ഗവ. എല്‍.പി. സ്‌കൂളില്‍ ചെയ്ത് കൊടുത്തിരുന്നു. അടുത്തിടെ സ്‌കൂള്‍ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഇതിന്റെ മുറ്റം ടൈല്‍ വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌കൂള്‍ കവാടത്തിലുള്ള മതിലില്‍ സംരക്ഷണ വേലി നിര്‍മ്മിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ അപേക്ഷ നടപ്പായിരുന്നില്ല. ടോയ്‌ലറ്റിലും മറ്റും പോകുന്ന കുട്ടികള്‍ തിട്ടയില്‍ നിന്ന് താഴേയ്ക്ക് വീഴാനുള്ള സാധ്യതകളും മറ്റും മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ കൊടുത്തിരുന്നത്. 

എന്നാല്‍ മറ്റ് പണികള്‍ പൂര്‍ത്തിയാക്കിയിട്ടും സംരക്ഷണ വേലി നിര്‍മ്മിക്കാത്ത സാഹചര്യത്തില്‍ വീണ്ടും സ്‌കൂള്‍ അധികൃതര്‍ പാലാ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തു. ഇതേ തുടര്‍ന്നാണ് മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്നലെ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ ഫോണില്‍ വിളിച്ചത്. രേഖാമൂലം എന്തിന് അപേക്ഷ കൊടുത്തുവെന്നായിരുന്നു അസി. എഞ്ചിനീയറുടെ ചോദ്യം. തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ പോരായിരുന്നോയെന്നും എഞ്ചിനീയര്‍ ചോദിച്ചു. ഈ സാഹചര്യത്തില്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് നാളത്തന്നെ താന്‍ കട്ടുചെയ്യുമെന്നായിരുന്നു എഞ്ചിനീയറുടെ ഭീഷണി. വിവരം ഹെഡ്മിസ്ട്രസ് പി.ടി.എ. പ്രസിഡന്റ് രണ്‍ദീപ് മീനാഭവന്‍ ഉള്‍പ്പെടെയുളളവരെയും നഗരസഭാ ഭരണാധികാരികളെയും അറിയിച്ചു. ഇതേ തുടര്‍ന്ന് പി.ടി.എ. ഭാരവാഹികള്‍ നഗരസഭയിലെത്തി ഇക്കാര്യത്തിലുള്ള തങ്ങളുടെ രോഷം മുനിസിപ്പല്‍ സെക്രട്ടറിയെ അറിയിച്ചു. 

ഇതോടെ വിവരമറിഞ്ഞ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുനിസിപ്പല്‍ അസി. എഞ്ചിനീയറെയും പി.ടി.എ. പ്രസിഡന്റ് രണ്‍ദീപ് മീനാഭവനെയും വിളിച്ചുകൂട്ടി. എത്രയുംവേഗം സ്‌കൂളിന്റെ ഭിത്തിക്ക് സംരക്ഷണ വേലി തീര്‍ക്കാന്‍ ചെയര്‍മാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഇക്കാര്യം ഉടന്‍തന്നെ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനോട് വിളിച്ച് പറയാനും അസി. എഞ്ചിനീയറോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വേലി എത്രയുംവേഗം നിര്‍മ്മിക്കാമെന്ന് അസി. എഞ്ചിനീയര്‍ ഹെഡ്മിസ്ട്രസിനെ വിളിച്ച് അറിയിച്ചതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. 

എല്ലാം സഹായങ്ങളുമായി നഗരസഭ ഒപ്പമുണ്ട്

കടയം ഗവ. എല്‍.പി. സ്‌കൂളിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് ചുമതലയുള്ള നഗരസഭാ അധികാരികള്‍ എപ്പോഴും ഒപ്പമുണ്ടെന്ന് ഹെഡ്മിസ്ട്രസ് ജി. ബിന്ദു പറഞ്ഞു. എത്രയും വേഗം വേലി നിര്‍മ്മിക്കാമെന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. 


സ്‌കൂള്‍ പൂട്ടിക്കുമെന്ന് പറഞ്ഞാല്‍ നോക്കി നില്‍ക്കില്ല 

പാലാ നഗരസഭയിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന കടയം ഗവ. എല്‍.പി. സ്‌കൂള്‍ ഒറ്റ ദിവസം കൊണ്ട് പൂട്ടിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് പി.ടി.എ. പ്രസിഡന്റ് ജി. രണ്‍ദീപ് പറഞ്ഞു. 
 

സ്‌കൂളിലെ ആവശ്യങ്ങളെല്ലാം നടത്തിത്തരാമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്ററും, ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരും, മറ്റ് പൊതുപ്രവര്‍ത്തകരും ഉറപ്പുതന്നിട്ടുള്ള സാഹചര്യത്തിലാണ് അസി. എഞ്ചിനീയര്‍ക്കെതിരെയുള്ള തുടര്‍നടപടികളിലേക്ക് തങ്ങള്‍ നീങ്ങാത്തതെന്നും പി.ടി.എ. പ്രസിഡന്റ് പറഞ്ഞു. 


അസിസ്റ്റന്റ് എഞ്ചിനീയര്‍ പറയുന്നത്

സ്‌കൂളിലെ പണികള്‍ മഴക്കാലമായതുകൊണ്ട് തത്ക്കാലം നിര്‍ത്തിവച്ചതാണ്. ഉടന്‍ ഹാന്‍ഡില്‍ പിടിപ്പിക്കും. ഈ ഭാഗം അപകടാവസ്ഥയിലാണെന്ന് ഹെഡ്മിസ്ട്രസ് രേഖാമൂലം കത്ത് തന്നതുകൊണ്ടാണ് അങ്ങനെയെങ്കില്‍ സ്‌കൂള്‍ പൂട്ടിക്കോളാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയത്. അല്ലെങ്കില്‍ ഒരു അപകടമുണ്ടായാല്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ എന്നെ ദോഷകരമായി ബാധിക്കും.
 
- ബോണി, അസി. എഞ്ചിനീയര്‍, പാലാ നഗരസഭ



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments