മുത്തോലി പാലം നഗറില്‍ റോഡും വെളിച്ചവും എത്തി


മുത്തോലി പാലം നഗറില്‍ റോഡും വെളിച്ചവും എത്തി 

പതിറ്റാണ്ടുകളായി വീട്ടുമുറ്റത്ത് വാഹനമെത്തണമെന്ന് ആഗ്രഹിക്കുകയും ആയത് സ്വപ്നമായി മാത്രം അവശേഷിക്കുകയും ചെയ്ത മുത്തോലി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പാലം നഗറില്‍ പുതിയ റോഡ് നിര്‍മ്മിക്കുകയും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ച് ത്രീഫെയ്‌സ് ലൈനും സ്ട്രീറ്റ് ലൈനും വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചവും എത്തി. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെയും പഞ്ചായത്ത് മെമ്പര്‍ ഫിലോമിന ഫിലിപ്പിന്റെയും നേതൃത്വത്തില്‍ ബഹുജന സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് നാലു പതിറ്റാണ്ടിലധികമായുള്ള പാലം നഗര്‍ നിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വെള്ളപ്പൊക്കം വരുമ്പോള്‍ വെള്ളം കയറുന്ന ഈ പ്രദേശത്തുനിന്നും വീട്ടുസാമഗ്രഹികളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിന് നിലവില്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. തലച്ചുമട്ടില്‍ സാധനങ്ങള്‍ മുഴുവന്‍ മാറ്റേണ്ട അവസ്ഥയായിരുന്നു നിലവിലുള്ളത്. 


കൂടാതെ അസുഖബാധിതരെയും മറ്റും ആശുപത്രിയില്‍ എത്തിക്കുവാനും ചെറിയ നടപ്പാതയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പാലം നഗറില്‍ താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ക്ക്. പതിറ്റാണ്ടുകളായ സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ പാലം നഗര്‍ നിവാസികള്‍ ഏറെ സന്തോഷത്തിലാണ്. പുതിയതായി നിര്‍മ്മിച്ച റോഡ് പഞ്ചായത്ത് റോഡാക്കി മാറ്റി കോണ്‍ക്രീറ്റിംഗ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിരിക്കുകയാണ്.


 പുതിയതായി നിര്‍മ്മിച്ച മണ്‍റോഡിന്റെയും സ്ട്രീറ്റ് ലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചതിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫിലോമിന ഫിലിപ്പ്, ജേക്കബ് മഠത്തില്‍, അഡ്വ. പി.ആര്‍. തങ്കച്ചന്‍, ഔസേപ്പ് പനംചുവട്ടില്‍, സുരേഷ് പനംചുവട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments