താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതിനാലും, ചുരത്തിൽ ഏതെങ്കിലും തരത്തിൽ ഗതാഗതം നടക്കാതെ വന്നാൽ എളുപ്പത്തിൽ സാധ്യമാകുന്ന ബദൽപാതകൾ ഒന്നും നിലവിൽ ഇല്ലെന്നിരിക്കെ ബ്ലോക്ക് ആയാൽ മണിക്കൂറുകളോളം ചുരംറോഡിൽ കുടുങ്ങിക്കിടക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പാതിവഴിയിൽ നിന്ന് തിരികെ ഇറങ്ങാനോ വയനാട്ടിലേക്ക് തന്നെ തിരികെ പോകാനോ യു ടേൺ പോലും സാധ്യമല്ലാത്ത വിധത്തിൽ ആയിരിക്കും കാറുകളും മറ്റു വാഹനങ്ങളും ഗതാഗതകുരുക്കിലമരുക.
ഗതാഗതക്കുരുക്കുണ്ടാകുമെന്നതിനാൽ യാത്രക്കാർ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വരുംദിവസങ്ങളിൽ വർധിച്ചേക്കും.
ചരക്ക് ലോറികൾ വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതൽ ഗതാഗതക്കുരുക്കുള്ളത്. വയനാട്ടിൽ നിന്ന് ആശുപത്രി, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ ആവശ്യങ്ങൾക്കടക്കം പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാർ വെള്ളവും ലഘുഭക്ഷണവും കൈയിൽ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസും അറിയിച്ചു.
ബുധനാഴ്ച അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടന്നത്. തുടർച്ചയായ അവധി ദിവസങ്ങളും, ദസറ ആഘോഷത്തിനായി മൈസുരുവിലേക്ക് പോകുന്നവരും കൂടി ആയപ്പോൾ റോഡിൽ വാഹനങ്ങളുടെ നിര നീണ്ടു.





0 Comments