വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. എടത്വാ പച്ച പരിച്ചിറ വീട്ടിൽ സുമേഷ് (42) ആണ് പോലീസ് പിടിയിലായത് .
ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് സുമേഷിനെ പിടികൂടിയത്. വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് കളവു പറഞ്ഞാണ് പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കൈയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്. പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെൻ്റെറിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി വാങ്ങി നൽകാമെന്നും ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും എം.ബി.ബി.എസ്, ബി.എസ് .സി നഴ്സിംഗിന് അഡ്മിഷനും നൽകാം എന്നും അതിന് വ്യാജ നിയമന ഉത്തരവും തയ്യാറാക്കി നൽകിയാണ് സുമേഷ് തട്ടിപ്പു നടത്തി മുങ്ങിയത്.
ഇതേ തുടർന്ന് പരാതിക്കാരി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം .പി. മോഹനചന്ദ്രൻ ഐ.പി.എസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ആലപ്പുഴ ഡി.വൈ.എസ്.പി ബിജു വി നായരുടെ നിർദ്ദേശാനുസരണം സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി .ഡി. റജിരാജിൻ്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം രൂപികരിക്കുകയും, സുമേഷിൻ്റെ സുഹൃത്തുക്കളേയും, ബന്ധുക്കളേയും കേന്ദ്രീകരിച്ചും, സാങ്കേതിക തെളിവുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സുമേഷിനെതിരെ മുൻപും നിയമന തട്ടിപ്പ് നടത്തിയതിന് കേരളത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഐ.എസ്.എച്ച്.ഒ റെജിരാജിനൊപ്പം പ്രിൻസിപ്പൽ എസ്.ഐ രാജീവ് പി.ആർ , എസ്.ഐ മാരായ മുഹമ്മദ് നിയാസ്, കണ്ണൻ എസ് നായർ, മോഹനകുമാർ, മുജീബ് ആർ, എ.എസ്.ഐ ജോസഫ് ടി.വി, സീനിയർ സിപിഓ മാരായ ശ്യാം ആർ, ബിജു വി.ജി, ജിനൂബ്, അരുൺ ജി എന്നിവരും ഉണ്ടായിരുന്നു.



0 Comments