രമേഷ് പിഷാരടിയും ഐ.എം.വിജയനും സ്ഥാനാർത്ഥികളായേക്കും, 92 സീറ്റിൽ കോൺഗ്രസ് പാനൽ



 വിജയസാധ്യത പരിശോധിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 മണ്ഡലങ്ങളിൽ പാനൽ തയ്യാറാക്കി കോൺഗ്രസ്. ഇതിൽ കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിൽമാത്രമാണ് ഒറ്റപ്പേരുള്ളത്. ബി.ജെ.പി. പിടിക്കാൻ ഒരുങ്ങുന്നതും സി.പി.എമ്മിൻ്റെ സിറ്റിങ് മണ്ഡലവുമായ നേമത്ത്, ശശി തരൂരിനെ ഇറക്കുന്നതിനെക്കുറിച്ചും സർവേ നടക്കുന്നുണ്ട്. തരൂർ ഉൾപ്പെടെ, അഞ്ച് എം.പി.മാരുടെ മത്സരസാധ്യതയാണ് തേടുന്നത്. 


 നടൻ രമേഷ് പിഷാരടി, ഫുട്‌ബോൾ താരം ഐ.എം. വിജയൻ എന്നിവരെയും സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്നു. പാനലിലുള്ളവരുടെ വിജയസാധ്യത മണ്ഡലത്തിൽ പരിശോധിക്കും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത്, മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച ഫർസിൻ മജീദിന്റെയും വടകര എം.പി. ഷാഫി പറമ്പിലിന്റെയും സാധ്യതയാണ് തേടുന്നത്. എൽ.ഡി.എഫിൻ്റെ സിറ്റിങ് സീറ്റായ നാദാപുരം പിടിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നത് ഗുണമാകുമോയെന്നും പരിശോധിക്കുന്നു. നാദാപുരത്ത് കെ.എം. അഭിജിത്തിന്റെയും ഡി.സി. സി. പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെയും പേരുണ്ട്. ഇവരെ കൊയിലാണ്ടിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 


 കോൺഗ്രസിന് പുറത്തുള്ള രണ്ടുപേരുകളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.വി. അൻവറും സി.കെ. ജാനുവുമാണിത്. ബേപ്പൂരിൽ അൻവറിന്റെ വിജയസാധ്യതയാണ് തേടുന്നത്. മുൻ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലെയും അടൂരിലെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.എം.വിജയനെ നാട്ടികയിലും രമേശ് പിഷാരടിയെ തൃപ്പൂണിത്തുറയിലുമാണ് പരിഗണിക്കുന്നത്. മുൻ എം.എൽ.എ. ടി.എൻ. പ്രതാപന്റെ പേര്, നാട്ടികയ്ക്ക് പകരം മണലൂർ, കൈപ്പമംഗലം, കൊടുങ്ങല്ലൂർ, വൈപ്പിൻ മണ്ഡലങ്ങളിലാണ് ഉൾപ്പെടുത്തിയത്. വടക്കാഞ്ചേരി എം.എൽ.എ.യായിരുന്ന അനിൽ അക്കരയുടെ പേരും അവിടെയില്ല. കുന്നംകുളം, മണലൂർ മണ്ഡലത്തിലെ പാനലിലാണ് അനിൽ അക്കരയുള്ളത്. 


 ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരുടെ പേര് ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, ആറന്മുള എന്നിവിടങ്ങളിൽ പരിഗണിക്കുന്നു. കെ. മുരളീധരൻ തൃശ്ശൂർ, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പാനലിലുണ്ട്. 

 പ്രതിപക്ഷനേതാവ് വി.ഡി. സതീ ശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്കി ടയിൽത്തന്നെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ശ്രമം. സിറ്റിങ് എം.എൽ.എ.മാരുടെ അടക്കം തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments