ദേശീയപാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് അടിക്കാൻ വേണ്ടി ഓടി നടന്ന സർക്കാർ ഇപ്പോൾ ഓടി ഒളിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. നിർമ്മാണത്തിലെ അഴിമതി മൂലം ആദ്യമഴയിൽ തന്നെ നാഷണൽ ഹൈവേ തകർന്നു വീണു. അന്നുവരെ ഹൈവേ ഞങ്ങളുടെ കുഞ്ഞാണ് എന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഇപ്പോൾ പറയുന്നത് ദേശീയപാതയുടെ അ മുതൽ ക്ഷ വരെ കേന്ദ്രത്തിന്റേതാണ് എന്നാണ്. തകർന്നു വീണില്ലായിരുന്നെങ്കിൽ ഹൈവേയുടെ പിതൃത്വം ഇപ്പോഴും സംസ്ഥാന സർക്കാർ കൊണ്ടു നടന്നേനെ.
വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയൊന്നും തകർന്നു വീഴാത്തത് കൊണ്ട് ഇപ്പോഴും ക്രെഡിറ്റ് യുഡിഎഫിനും ഉമ്മൻചാണ്ടിക്കും വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
സർക്കാരിന്റെ കള്ളത്തരം കണ്ട് ജനങ്ങൾ പൊട്ടിച്ചിരിക്കുകയാണെന്നും കുറിച്ചിത്താനം മേഖല മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു.
മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കെപിസിസി ആഹ്വാനപ്രകാരം നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ഭാഗമായി മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയിലെ 3,4,10,11 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറിച്ചിത്താനത്ത് നടത്തിയ കുടുംബ സംഗമം അഡ്വ ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സിബു മാണി അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹൻ മഹാത്മജി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് , മണ്ഡലം പ്രസിഡന്റ്
മാർട്ടിൻ പന്നിക്കോട്ട്, അഡ്വ ജോർജ് പയസ്, എം സി കുര്യാക്കോസ് ആൻസമ്മ സാബു, കെ. വി മാത്യു, കെ പി കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന നേതാക്കന്മാരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചാണ്ടി ഉമ്മൻ എംഎൽഎ ആദരിച്ചു.
0 Comments