ഇടക്കൊച്ചിയില്‍ യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു.
ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിന്റെ മുന്‍സീറ്റില്‍ ആഷിഖിനെ മരിച്ച നിലയില്‍ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന് ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോള്‍ ഓടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്. അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാല്‍പാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം. തുടര്‍ന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചത്.
ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യര്‍ഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാന്‍ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിക്കുകയായിരുന്നു. തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാന്‍ ഷഹാന ആഷിഖിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.
കേസില്‍ ഷഹാനയും ശിഹാബുമാണ് പ്രതികള്‍. ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ശിഹാബിന് അറിയാമായിരുന്നു. അതില്‍നിന്നു പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടര്‍ന്ന് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ ശിഹാബ് പീഡന പരാതി കൊടുപ്പിച്ചു. 21 ദിവസം ആഷിഖ് ജയിലില്‍ കഴിഞ്ഞു. പിന്നീടും ഇരുവരും അടുപ്പം തുടര്‍ന്നെങ്കിലും ആഷിഖ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പ്രശ്നമായി. ഷഹാന ഇതിന്റെ പേരില്‍ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഷഹാനയുടെ നഗ്നചിത്രങ്ങളടക്കം തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ആഷിഖ് പറഞ്ഞതോടെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
0 Comments