ഒറ്റക്കൊമ്പനുവേണ്ടി പാലായില്‍ വീണ്ടും ''ജൂബിലിയാഘോഷം''...


സുനില്‍ പാലാ

പാലായുടെ സ്വന്തം മതമൈത്രിയുടെ ''ജൂബിലിയാഘോഷം'', പാലായില്‍ വീണ്ടും ഒറ്റക്കൊമ്പനുവേണ്ടി. ജൂബിലിയാഘോഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടിയാണെങ്കിലും രണ്ടാമതും ''ജൂബിലിയാഘോഷം നടത്തുന്നത്''. ജൂബിലി കപ്പേളയ്ക്ക് മുന്നില്‍ ആഘോഷപ്പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം വീണ്ടും പുനര്‍ജനിക്കുകയാണ്. 

കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് ജൂബിലി തിരുനാള്‍ പുനരാവിഷ്‌ക്കരിക്കുന്നത്. കുരിശുപള്ളിയുടെ മുമ്പില്‍ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കാനുള്ള വലിയ പന്തലിന്റെ പണി പൂര്‍ത്തിയായിവരികയാണ്.  നാളെ മുതല്‍ ജൂലൈ 10 വരെയാണ് ഷൂട്ടിംഗിന് അനുവാദം നേടിയിട്ടുള്ളതെങ്കിലും കനത്ത മഴ മൂലം ഷെഡ്യൂളിന്റെ അന്തിമ രൂപരേഖയായിട്ടില്ല. ദിവസവും


രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയങ്ങളില്‍ ഷൂട്ട് നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂബിലി തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങ് മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കുന്നതാണ്. ഇവിടെ വിശ്വാസികള്‍ എത്തി നാരങ്ങാ, ഏലയ്ക്കാ മാലകള്‍ അണിയിച്ച് പ്രാര്‍ഥിക്കും. ഇതിനായി കുരിശുപള്ളിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രൂപം അല്ലാതെ മറ്റൊരു രൂപം എത്തിച്ച് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന പന്തലില്‍ പ്രതിഷ്ഠിക്കും. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ അനേകായിരങ്ങള്‍ പങ്കെടുക്കുന്ന രാത്രി പ്രദക്ഷിണത്തിന്റെ പുനാരാവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങളും നടക്കുകയാണ്.  



ജൂബിലി തിരുനാളിനോടനുബന്ധിച്ചു പാലാ പട്ടണം ദീപാലംകൃതമാകും. ഇതും പുനരാവിഷ്‌കരിക്കുന്നുണ്ട്. വെള്ളിത്തോരണങ്ങളാല്‍ പാലാ നഗരം വീണ്ടു മേലാപ്പണിയും. കച്ചവടസ്ഥാപനങ്ങളുടെ വൈദ്യുതി അലങ്കാരമടക്കമുള്ള കാര്യങ്ങളും തുടങ്ങി കഴിഞ്ഞു. പീപ്പിയും പടക്കവും ഉഴുന്നാടയും വറവുകടലയും കരയുന്ന ബലൂണും കൈവിട്ടാല്‍ ഊതി തെറിക്കുന്ന രസഗോളങ്ങളുമൊക്കെയായുള്ള പാലാ നഗരവും ആകാശതൊട്ടിലും മരണകിണറും നാടകമേളയും ടൂവീലര്‍ ഫാന്‍സീഡ്രസും ടാബ്ലോയും ഒക്കെ പുനരാവിഷ്‌കരിക്കപ്പെടും. 

വിശ്വാസപ്രമാണങ്ങള്‍ക്കോ ആചാരാനുഷ്ഠാനങ്ങള്‍ക്കോ യാതൊരു ഭംഗവും വരുത്താതെയുള്ള തനി പാലാക്കഥയാണ് ഒറ്റക്കൊമ്പന്റേത്. പാലായിലുള്ള ദിനങ്ങളിലെല്ലാം പതിവായി പുലര്‍ച്ചെ കുരിശു പള്ളി മാതാവിന്റെയടുത്തെത്തി തിരികത്തിച്ചു പ്രാര്‍ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്.

 

സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത്, ലാല്‍ (സിദ്ദിഖ്), ജോണി ആന്റണി, ലാലു അലക്‌സ് അടക്കമുള്ള വമ്പന്‍ താരനിരയും അണിനിരക്കുന്നു. മാര്‍ക്കോ സിനിമയിലെ കബീറാണ് വില്ലന്‍. അനേകം പാലാക്കാരടക്കമുള്ള ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും വേഷമിടുന്നുണ്ട്. പ്രമുഖ ബോളിവുഡ് നടിയാണ് നായിക. സ്വന്തമായി ബിസിനസ് സംരംഭം നടത്തുന്ന പാലാക്കാരി അച്ചായത്തിയായിട്ടാണ് നായികയുടെ വേഷം. 

മാസ് സംഘടന രംഗങ്ങളും ചിത്രീകരിക്കുന്നുണ്ട്. ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന മാത്യൂസ് തോമസാണ് ഒറ്റക്കൊമ്പിന്റെ സംവിധായകന്‍. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ (നിലവില്‍ അമേരിക്കയില്‍) സിഐഎ എന്ന ഹിറ്റ് സിനിമക്ക് കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സീസാണ്. ഷാജികുമാറാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഒറ്റക്കൊമ്പന്റെ നിര്‍മാണം ഗോകുലം ഫിലിംസാണ്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയതാണ് സിനിമയുടെ ഷൂട്ടിംഗ് നടപടികള്‍. 

 

 കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജൂബിലി തിരുനാളിന്റെ വീഡിയോ ഫൂട്ടേജും ഷൂട്ടിംഗിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. ജൂബിലി തിരുനാളിലെ പാലാക്കാരുടെ വീടുകളിലെ ആഘോഷവും മറ്റും തിരുവനന്തപുരത്ത് സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. പാലാ ജൂബിലി തിരുനാള്‍ ഷൂട്ടിനൊപ്പം പാലായുടെ തനിമയായ മീനച്ചിലാര്‍, പാലാ കത്തീഡ്രല്‍, പാലാ നഗരം എന്നിവയും ചേര്‍പ്പുങ്കല്‍ പള്ളി മൈതാനവും ഷൂട്ട് ചെയ്യുന്നുണ്ട്. ജൂബിലി തിരുനാളിന്റെ പുനരാവിഷ്‌കാരവും അഭിനേതാക്കളെയും കാത്തിരിക്കുകയാണു പാലാക്കാരും സിനിമാ പ്രേമികളും. 

പാലാ ജൂബിലി തിരുനാള്‍ പ്രമേയമാക്കി പാലാ പള്ളി തിരുപള്ളി എന്ന ഹിറ്റ് ഗാനത്തോടെ കടുവ എന്ന പൃഥിരാജ് സിനിമ നേരത്തെ ഇറങ്ങിയിരുന്നു. ഇതിലെ തിരുനാള്‍ ഷൂട്ട് കോട്ടയത്ത് സെറ്റ് ഇട്ടാണ് നടത്തിയത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments