കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് റോമിലെ ചിർക്കോൺവല്ലാ സീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു. എല്ലാ കർദ്ദിനാളുമാർക്കും റോമിൽത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്.
ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ഇന്നലെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. 1988ൽ ഇടവകയായ ഈ പള്ളിയിൽ റോഗേഷനിസ് റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിർവഹിക്കുന്നത്.
2012ൽ കർദ്ദിനാൾ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കർദ്ദിനാളുമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ കാൾ-ജോസഫ് റൗബർ 2023 വരെ സ്ഥാനിക ശുശ്രൂഷ നിര്‍വ്വഹിച്ചിരിന്നു. 2023 മാര്‍ച്ച് 26നു അദ്ദേഹം ദിവംഗതനായി.
ഫാ. അന്റോണിയോയാണ് ഇപ്പോൾ ഈ ഇടവകയിലെ വികാരി. ഇന്ത്യൻ സമയം ഇന്നലെ രാത്രി പത്തിന് വിശുദ്ധ കുർബാനയർപ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കൽ ശുശ്രൂഷയിൽ അദ്ദേഹത്തോടൊപ്പം മറ്റു കർദ്ദിനാളുമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാർ കൂവക്കാട്ടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.
0 Comments