എനിക്കൊരു അവസരം വന്നപ്പോൾ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു: ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ് ബുക്ക് പോസ്റ്റിട്ട് റെജി എം ഫിലിപ്പോസ്


 ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ് ബുക്ക് പോസ്റ്റിട്ട് മുൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് രംഗത്ത്. റെജിയുടെ പോസ്റ്റ് കോട്ടയത്ത് കോൺഗ്രസിനെ വെട്ടിലാക്കി ചിരിക്കുകയാണ്. 

 ഫെയ്‌സ്‌ബുക്കിലെ അദ്ദേഹത്തിന്റെ വിശദമായ കുറിപ്പിൽ ചാണ്ടി ഉമ്മൻ തന്നെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു വെന്നും പക്ഷേ ഇനിയും പ്രസ്ഥാനത്തി നുവേണ്ടി തുടരുമെന്നും അറിയിച്ചു.  റെജി നിലവിലെ ജില്ലാ പഞ്ചായത്തിൽ അയർക്കുന്നം ഡിവിഷൻ അംഗമാണ്. ഐ ഗ്രൂപ്പിലായിരിക്കുമ്പോഴും ഉമ്മൻചാണ്ടിയുമായി അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു. തനിക്ക് സീറ്റ് നൽകിയത് ഉമ്മൻചാണ്ടിയാണെന്ന് നന്ദിയോടെ സ്മരിക്കുന്ന റെജി, ചാണ്ടിഉമ്മൻ തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും പറയുന്നു. 

 റെജിയുടെ വിമർശനത്തോടെ കോൺഗ്രസിന്റെ സീറ്റ് വിഭജനം അണികൾക്കിടയിൽ ചർച്ചയായി. മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് ഒഴികെയുള്ള സിറ്റിങ് അംഗങ്ങൾക്കെല്ലാം സീറ്റ് നിഷേധിച്ചിരുന്നു. 

 സുധാകുര്യൻ, രാധാ വി.നായർ തുടങ്ങിയ മുതിർന്ന നേതാക്കളും മാറ്റിയവരിലുണ്ട്. 23 അംഗ ജില്ലാ പഞ്ചായത്തിൽ 14 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. 12 ഇടത്ത് ധാരണയായെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്. 


എനിക്കൊരു അവസരം വന്നപ്പോൾ പുറംകാലുകൊണ്ട് എന്നെ തൊഴിച്ചെറിഞ്ഞത് ഒരിക്കലും സഹിക്കുവാനും, മറക്കുവാനും കഴിയുന്നതല്ല. എനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തിൻ്റെ കാരണത്താലാണ് എന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും റെജി പറയുന്നു.  ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പേ താൻ ചാണ്ടി ഉമ്മൻ എംഎൽഎയോടും പാർട്ടി നേതൃത്വത്തോടും ഒരു കാര്യം അഭ്യർത്ഥിച്ചിരുന്നു. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മണർകാട് ഡിവിഷൻ ജനറൽ ആവുകയും പ്രസിഡൻ്റ് സ്ഥാനം ജനറൽ ആവുകയും ആണെങ്കിൽ എനിക്ക് ഒരു സീറ്റ് തരണമെന്നും പ്രസിഡൻ്റ് പദവിയിൽ ഇരിക്കുവാൻ ഒരവസരം തരണമെന്നും പറഞ്ഞിരുന്നു. അപ്പോൾ എംഎൽഎ പറഞ്ഞു തീർച്ചയായും പരിഗണിക്കുമെന്നും ധൈര്യമായിരുന്നോളൂ എന്നും. ആയതനുസരിച്ച് പ്രവർത്തനങ്ങളുമായി റെജി മുന്നോട്ട് പോയി. എല്ലാ തെരഞ്ഞെടുപ്പുകളിലും മാറി മാറി മത്സരിച്ചവർ പാർട്ടിയിലും പഞ്ചായത്തിലും ഉണ്ടല്ലോ. അങ്ങനെ ഉള്ളവർ ഈ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളും ആണല്ലോ. അവർക്കൊന്നും ഇല്ലാത്ത ഭ്രഷ്ട്ട് എളിയവനായ എന്നോട് കല്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല.  രാഷ്ട്രീയം ഒരു ജീവനോപാധി അല്ല എന്നുള്ള ഉത്തമവിശ്വാസം എനിക്കുണ്ട് പക്ഷേ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളെന്ന നിലയിൽ പൊതുരംഗത്ത് നിലനിൽക്കണമെങ്കിൽ ജനപ്രതിനിധിയാവുക എന്നത് ഒരു അനിവാര്യതയാണല്ലോ ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ അത് ആവശ്യവുമാണ്. ആയതിനാലാണ് ഞാൻ വീണ്ടും ഒരു അവസരം ചോദിച്ചത്. എല്ലാവർക്കും അറിയാമല്ലോ 1989-90 കാലഘട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് താൻ കെ.എസ്. യു പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെ ആ നീല പതാകയെയും മൂവർണ്ണക്കൊടിയെയും നെഞ്ചോട് ചേർത്ത് പിടിച്ചവനാണ് ഞാൻ. പോലീസിൻ്റെ ലാത്തിയെയും ചോര കൊതിയൻമാരുടെ കഠാര മുനയെയും അതിജീവിച്ച്, ക്രൂര മർദ്ദനങ്ങൾക്ക് ഇരയായി ഇന്നും നിലകൊള്ളുന്നവനുമാണ് ഞാൻ.


 പാമ്പാടി ടെക്നിക്കൽ സ്കൂളിലെയും മണർകാട് സെന്റ് മേരീസ് കോളേജിലെയും മഹാത്മാഗാന്ധി സർവ്വകലാശാല ക്യാമ്പസിലെയും ഓരോ മണൽത്തരികൾക്കും.  കോട്ടയം കളക്ടറേറ്റ് കവാടത്തിന്റെയും ഗാന്ധി സ്ക്വയറിൻ്റെയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ സമരഗേറ്റിനും നിരവധി സമരപ്പന്തലുകൾക്കും ഒക്കെ പറയുവാൻ ഉണ്ടാവും “എൻ്റെ പോരാട്ടങ്ങളുടെ ഒരുപിടി ഓർമ്മകൾ”. രാഷ്ട്രീയ എതിരാളികളുടെ വലംകൈ കൊണ്ടുള്ള ഓരോ പ്രഹരവും എന്റെ ഇടത്തെ ചെവിക്കല്ലിൽ ആഞ്ഞാഞ്ഞ് പതിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല. ക്രമേണ എന്റെ ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുമെന്ന്. ഞാൻ അത് ഇപ്പോൾ തിരിച്ചറിയുന്നു. 

 എന്റെ ഇടത് ചെവിയുടെ കേൾവി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒന്ന് പറഞ്ഞാൽ ഞാനും ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്. ഇതൊക്കെ അനുഭവിച്ചത് ഞാൻ എന്റെ കുടുംബത്തിലേയ്ക്കു ഒന്നും സമ്പാദിക്കുവാനല്ല. ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ചണ്ടി ഉമ്മൻ എംഎൽഎയെ ഉള്ളം കൈയ്യിൽ കൊണ്ട് നടന്ന, ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട എം.എൽ.എ. എനിക്കൊരു അവസരം വന്നപ്പോൾ പുറംകാലുകൊണ്ട് എന്നെ തൊഴിച്ചെറിഞ്ഞത് ഒരിക്കലും സഹിക്കുവാനും, മറക്കുവാനും കഴിയുന്നതല്ല. എനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തിൻ്റെ കാരണത്താലാണ് എന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കണം. യൂത്തിന് വേണ്ടിയാണെന്ന് പറയാനാണെങ്കിൽ എത്രയോ യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തകർക്ക് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ചാണ്ടി ഉമ്മനു വേണ്ടി അടിമകളായി പ്രവർത്തിക്കുന്ന വരിയുടയ്ക്കപ്പെട്ട യുവതയ്ക്ക് നല്ല ബുദ്ധി തോന്നുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും റെജി എം ഫിലിപ്പോസ് ഫേസ്ബുക്കിൽ കുറിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments