അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കൾ തിരുവല്ല പോലീസിന്റെ പിടിയിലായി.
അടൂർ ഇളമണ്ണൂർ ഭൂതങ്കര സ്വദേശികളായ അനിൽ ഭവനിൽ അഖിൽ രാജ് (28), അനന്തു ഭവനിൽ അനന്തു (26) എന്നിവരെയാണ് 46 ഗ്രാം എംഡിഎംഎ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തെത്തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശ് കെഎസ്, തിരുവല്ല ഡിവൈഎസ്പി ജിജു ടിആർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
തിരുവല്ല ഇൻസ്പെക്ടർ സുജിത് കെഎസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മുതൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ ഇന്ന് പുലർച്ചയോടെ തിരുവല്ല ബസ് സ്റ്റാൻഡിൽ വെച്ച് പ്രതികളെ തന്ത്രപരമായി കുടുക്കി. ഇവരുടെ പക്കൽ നിന്ന് 46 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ലഹരി മാഫിയയുടെ ക്യാരിയർമാരായി പ്രവർത്തിക്കുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. ജില്ലാ ഡാൻസാഫ് ടീമിലെയും, തിരുവല്ല സ്പെഷ്യൽ സ്‌ക്വാഡിലെയും അംഗങ്ങൾ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
സബ് ഇൻസ്പെക്ടർമാരായ ധന്യ അജികുമാർ ആര്‍ കൂടാതെ ജില്ലാ ഡാൻസാഫ് ടീമിലെയും തിരുവല്ല ഡാൻസാഫ് സ്പെഷ്യൽ സ്‌ക്വാഡിലെയും അംഗങ്ങളായ സുജിത്ത്, മിഥുൻ ശ്രീരാജ് ബിനു ജിതിൻ, അഖിലേഷ് അവിനാഷ് ടോജോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് വരും ദിവസങ്ങളിൽ മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെയും സാമൂഹ്യവിരുദ്ധർക്കെതിരെയും നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



0 Comments