ശബരിമലയെ അവഹേളിച്ച എം സ്വരാജ് എൽ ഡി എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് പാലായിലെ വിശ്വാസികളോടുള്ള വെല്ലുവിളി: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി
ഇടതുമുന്നണിയുടെ വിശ്വാസവിരുദ്ധ സമീപനത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് എം സ്വരാജ് എന്ന സിപിഎം നേതാവ്. അത്തരത്തിൽ ഒരു വ്യക്തി പാലായിലെ ഇടത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് യഥാർത്ഥത്തിൽ ഈ നാട്ടിലെ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മഹാമാരി നാശം വിതച്ച കോവിഡ് കാലത്ത് ശബരിമല ശ്രീകോവിലിലെ സ്വർണ്ണം മോഷ്ടിച്ചവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുവാൻ കഴിയുകയില്ല എന്നും യുഡിഎഫ് വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ളയും ആചാരലംഘനങ്ങളും ന്യായീകരിച്ചവരാണ് പാലാ ഉൾപ്പെടെ കേരളത്തിൽ മത്സരിക്കുന്ന 140 എൽഡിഎഫ് സ്ഥാനാർഥികൾ എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഇടതുമുന്നണിയുടെ പ്രതിനിധിയായി മത്സരിക്കുന്നവർ വിജയിച്ചാൽ നാടിന് സംഭവിക്കാൻ പോകുന്ന ആപത്തുകൾ എന്താണെന്നുള്ളതിന്റെ നിരവധി നേർസാക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ ഉണ്ടെന്നും ജനങ്ങളെ കൊള്ളയടിച്ച പണം വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിക്കുവാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാകും പാലായിലെ ജനവിധി എന്നും യുഡിഎഫ് പ്രത്യാശ പ്രകടിപ്പിച്ചു.
വിശ്വാസ വിരുദ്ധതയെയും, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തി ഇത്തവണ പാലായിൽ ഉജ്ജ്വല വിജയം യുഡിഎഫ് നേടുമെന്നും യോഗം അവകാശപ്പെട്ടു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫസർ സതീശ് ചൊള്ളാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ അഡ്വക്കേറ്റ് ബിജു പുന്നത്താനം, കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട്, ആർ സജീവ്, സന്തോഷ് കാവുകാട്ട്, സി.റ്റി രാജൻ, ജോയി സ്കറിയ, എൻ സുരേഷ്, മോളി പീറ്റർ, കെ ഗോപി എന്നിവർ പ്രസംഗിച്ചു.



0 Comments