''ഉദാഹരണം സിന്ധു ടീച്ചര്‍''...! വിരമിച്ചതിന് ശേഷം പി.ജി. മലയാളം പാഠം ഒന്ന് ...."'ഉദാഹരണം സുജാത'' എന്ന സിനിമാക്കഥയ്ക്ക് ചെറിയൊരു പാഠഭേദം വരുത്തിയാല്‍ അത് സിന്ധുടീച്ചറായി; ''ഉദാഹരണം സിന്ധുടീച്ചര്‍''!



''ഉദാഹരണം സിന്ധു ടീച്ചര്‍''...! വിരമിച്ചതിന് ശേഷം പി.ജി. മലയാളം പാഠം ഒന്ന് ...."'ഉദാഹരണം സുജാത'' എന്ന സിനിമാക്കഥയ്ക്ക് ചെറിയൊരു പാഠഭേദം വരുത്തിയാല്‍ അത് സിന്ധുടീച്ചറായി; ''ഉദാഹരണം സിന്ധുടീച്ചര്‍''!

സുനിൽ പാലാ

കഴിഞ്ഞ മാസം സ്‌കൂള്‍ അധ്യാപികയായി വിരമിച്ച ശേഷം ഈയാഴ്ച പാലാ സെന്റ് തോമസ് കോളേജില്‍ സിന്ധുടീച്ചര്‍ എം.എ. മലയാളം ക്ലാസിലേക്ക് പോവുകയാണ്. കൊച്ചുമക്കളാകാന്‍ പ്രായമുള്ള കുട്ടികളോടൊപ്പം ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍!

മേലുകാവ് കോളേജിലെ തന്റെ അദ്ധ്യാപകന്‍ കൂടിയായ പ്രൊഫ. ഡോ. രാജു ഡി. കൃഷ്ണപുരത്തിനൊപ്പം ഇന്നലെ സിന്ധുടീച്ചര്‍ പാലാ സെന്റ് തോമസ് കോളേജിലെത്തി പ്രിന്‍സിപ്പല്‍ പ്രൊഫ. ടോജി തോമസിനെ നേരില്‍ കണ്ട് മലയാളം എം.എ. കോഴ്‌സിനായി ചേര്‍ന്നുകഴിഞ്ഞു. രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്നത് ടീച്ചറിന്റെ പഴയ ഗുരുവായ പ്രൊഫ. ഡോ. രാജു ഡി. കൃഷ്ണപുരം തന്നെ. 


പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ് എന്നത് ഇതിനകം സൂപ്പര്‍ഹിറ്റായ ഒരു ഡയലോഗാണ്. പക്ഷേ ചിലരൊക്കെ പ്രായത്തെ അപ്രസക്തമാക്കിക്കൊണ്ട് ചില നേട്ടങ്ങള്‍ സ്വന്തമാക്കുന്നതു കാണുമ്പോള്‍ ആ ഡയലോഗ് ആവര്‍ത്തിക്കാതിരിക്കാനാവില്ല. അല്ലെങ്കില്‍ പിന്നെ,  28 വര്‍ഷം നീണ്ട അധ്യാപനജീവിതത്തില്‍ നിന്ന് വിരമിച്ച് 56-ാം വയസില്‍ തന്റെ ചിരകാലസ്വപ്നമായ എംഎ മലയാളം പഠിക്കാന്‍ വേണ്ടി പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയായി ചേരുന്ന പാലാ മുരിക്കുംപുഴ വെട്ടത്തുതോട്ടത്തില്‍ സിന്ധു സജീവിനെക്കുറിച്ച് നമ്മള്‍ മറ്റെന്തുപറയും?

 
അധ്യാപനജോലി ആദ്യമായി ആരംഭിച്ച എലിക്കുളം സ്‌കൂള്‍ മുതല്‍ റിട്ടയര്‍ ചെയ്ത ചിറക്കടവ് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍ വരെ നീണ്ട 28 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ പലപല സ്‌കൂളുകള്‍... സംസ്‌കൃതത്തില്‍ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ബി എഡും എം എഡും ഉണ്ടായിരുന്നിട്ടും  നോവലിസ്റ്റും  കവിയിത്രിയുമായ സിന്ധു സജീവിന് അപ്പോഴെല്ലാം ഒരാഗ്രഹം ബാക്കി നില്ക്കുന്നുണ്ടായിരുന്നു, എം.എ മലയാളം പഠിക്കണം. പക്ഷേ ജീവിതത്തിന്റെ തിരക്കില്‍ ആ ആഗ്രഹം അപ്പോഴൊന്നും സാധിച്ചില്ല.

കാലം കടന്നുപോയി... ഒടുവില്‍ റിട്ടയര്‍മെന്റ് കഴിഞ്ഞപ്പോഴാണ് ചാരംമൂടികിടന്ന ആ ആഗ്രഹം സി്ന്ധു ഊതിക്കത്തിച്ചത്. എംഎ മലയാളം പഠിക്കണം.  മകളും ബന്ധുക്കളും ആ ആഗ്രഹത്തിന് കൈയടി നല്കിയപ്പോള്‍ ആത്മവിശ്വാസത്തോടും ഊര്‍ജ്ജസ്വലതയോടും കൂടി സിന്ധു ഇന്നലെ പാലാ സെന്റ് തോമസ് കോളേജിലെത്തി എംഎയ്ക്ക് ചേരുകയായിരുന്നു. അധ്യാപികയാണോ വിദ്യാര്‍ത്ഥിനിയാണോ എന്ന് കാ്ഴ്ചക്കാരില്‍ സംശയം ജനിപ്പിച്ചുകൊണ്ട് ഇനി മുതല്‍ സെന്റ് തോമസിന്റെ കാമ്പസില്‍ സിന്ധു സജീവും ഉണ്ടാകും. മലയാളഭാഷയുടെ ചരിത്രവും വളര്‍ച്ചയും പഠിക്കാനും  കാവ്യാസ്വാദനത്തിന്റെ നവഭാവുകത്വങ്ങള്‍ പഠിക്കാനും മറ്റുമായി.



സ്‌കൂള്‍ കാലഘട്ടം മുതല്‍ ഭാഷാസ്‌നേഹം കൈമുതല്‍

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ അക്ഷരശ്ലോകം, കാവ്യകേളി, പുരാണപാരായണം എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സിന്ധു മുണ്ടക്കയം സ്‌കൂളില്‍ ജോലി ചെയ്യുന്ന അവസരത്തില്‍ ഇടുക്കി ജില്ലാ യുവജനോത്സവങ്ങളില്‍ സ്‌കൂളിന് കിരീടം നേടിക്കൊടുക്കുന്നതില്‍  മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും പരിശീലകയായ സിന്ധു മൂന്ന് കവിതാ സമാഹാരങ്ങളും ഒരു നോവലും മൂന്ന് കുട്ടികളുടെ കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും കാവ്യകേളിയും അക്ഷരശ്ലോകവും കവിതകളും അവതരിപ്പിച്ചിട്ടുണ്ട്. മുരിക്കുംപുഴ വെട്ടത്തുതോട്ടത്തില്‍ പരേതനായ സജീവ് ശിവരാമനാണ് ഭര്‍ത്താവ്. കടനാടാണ് ജന്‍മദേശം. സ്വാതിയും സൗപര്‍ണ്ണികയുമാണ് മക്കള്‍.


''റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിന്നുള്ള എക്‌സിറ്റല്ല'' - സിന്ധു ടീച്ചര്‍

റിട്ടയര്‍മെന്റ് എന്നാല്‍ ജീവതത്തില്‍ നിന്നുതന്നെയുള്ള എക്‌സിറ്റല്ലെന്ന് സിന്ധു ടീച്ചര്‍  പറഞ്ഞു. ആത്മവിശ്വാസവും കൈമോശം വരാത്ത സ്വപ്നങ്ങളുമുണ്ടെങ്കില്‍ നമുക്ക് എത്തിപിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളൊന്നുമില്ല. അതിജീവിക്കാന്‍ കഴിയാത്ത തടസങ്ങളും മുമ്പിലില്ല എന്ന് സിന്ധുടീച്ചര്‍ വിശദീകരിച്ചു. അതുകൊണ്ടുതന്നെ ഇന്നലെ നേരില്‍ കണ്ടപ്പോള്‍ പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടോജി തോമസ് റഗുലര്‍ പഠനം സാധ്യമാകുമോ എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ വന്നു സിന്ധുടീച്ചറിന്റെ മറുപടി; ''തീര്‍ച്ചയായും സാര്‍... ഞാന്‍ റെഗുലറായി വന്ന് പഠിച്ച് പരീക്ഷയെഴുതും, പാസാകും അതുറപ്പാണ്''.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments