എം.വി.ഐ.പി. ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ജനവാസ മേഖലയോടു ചേര്‍ന്ന ഭൂമി നല്‍കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എം.വി.ഐ.പിയുടെ 52.59 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് വിട്ട് നല്‍കും എന്ന പ്രചരണത്തോട് തൊടുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം ത്രിവേണി മുതല്‍ കാഞ്ഞാര്‍ വരെയുള്ള പുഴയോരത്തെ ജനവാസ മേഖലയോടു ചേര്‍ന്ന ഭൂമി നല്‍കില്ല.
അത് എം.വി.ഐപിയുടെ പേരില്‍ തന്നെ അടുത്തിടെ ജണ്ടയിട്ട് അതിര്‍ത്തി തിരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനു വേണ്ടി ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.
ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് നടപ്പാക്കുന്നതിനായി നിലവില്‍ വിജ്ഞാപനം ുറപ്പെടുവിച്ചിട്ടുള്ള 52.59 ഹെക്ടര്‍ സ്ഥലത്ത് ജനവാസ കേന്ദ്രങ്ങളോ സ്വകാര്യ ഭൂമിയോ ഉള്‍പ്പെടുന്നില്ല. നല്‍കിയ ഭൂമിയില്‍ വെള്ളം കയറുന്നതിനാല്‍ പകരം വനംവകുപ്പ് ആവശ്യപ്പെടുന്ന 12.58 ഹെക്ടര്‍ സ്ഥലം നല്‍കുന്ന കാര്യം പരിശോധിക്കും.
അത് ഇവിടെ നിന്നല്ല, ജനവാസം ഇല്ലാത്ത മറ്റിടങ്ങളില്‍നിന്നാകും നല്‍കുക. എന്നും മന്ത്രി പറഞ്ഞു. കാല്‍ നൂറ്റാണ്ടു മുന്‍പ് ഇടമലയാര്‍ പദ്ധതിക്ക് വേണ്ടി 115.047 ഹെക്ടര്‍ വനഭൂമി ജലസേചന വകുപ്പിന് വിട്ടുനല്‍കിയിരുന്നു.
ഇതിന് പകരമായി 65.46 ഹെക്ടര്‍ ഭൂമി കാരാപ്പുഴ പ്രോജക്ടില്‍ നിന്നും 52.59 ഹെക്ടര്‍ ഭൂമി മുവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ടില്‍നിന്നും വിട്ടുനല്‍കുന്നതിനു നേരത്തെ കരാറായിരുന്നതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ഇതിനു 1992 ഫെബ്രുവരി 27നു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് 1996 ഡിസംബര്‍ 24നു എം.വി.ഐ.പിയുടെ 52.50 ഹെക്ടര്‍ ഭൂമി കൈമാറുകയും ചെയ്തു. ഇതിന്റെ വിജ്ഞാപനമാണ് ഡിസംബര്‍ രണ്ടിന് പുറത്തിറങ്ങിയത്.
ഇതില്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 ജൂലൈ ആറിന് വനംവകുപ്പ് നല്‍കിയ കത്ത് പ്രകാരം ഇതില്‍ 40 ഹെക്ടര്‍ ഭൂമി മാത്രമേ വനവത്കരണം സാധ്യമാകൂ എന്നറിയിച്ചിരുന്നു, ഡാമിലെ ജലനിരപ്പ് പരമാവധി നിലയിലെത്തുമ്പോള്‍ 12.54 ഹെക്ടര്‍ സ്ഥലം വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നാണ് അറിയിച്ചത്.
ഇതിനുപകരം ഭൂമി നല്‍കണമെന്നും ആവശ്യപ്പെടടിരുന്നു. ഇത് ജനവാസ കേന്ദ്രങ്ങളില്‍ നല്‍കുമെന്നാണ് പ്രചാരണം നടന്നത്.
0 Comments