റവന്യൂ വകുപ്പിൻ്റെ അനാസ്ഥയിൽ അഞ്ച് ലക്ഷം ചെലവാക്കി പാലാ നഗരസഭ നിർമ്മിച്ച സിവിൽ സ്റ്റേഷൻ കോംമ്പൗണ്ടിലെ ശുചിമുറികൾ കാടുകയറി നശിക്കുന്നു.
സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം 2019ൽ അഞ്ച് ലക്ഷം രൂപാ ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും അനുവദിച്ച് നിർമ്മിച്ചതാണ് അഞ്ച് മുറികളുള്ള കംഫർട്ട് സ്റ്റേഷൻ. എന്നാൽ ഒരാഴ്ച പോലും ഇത് കണ്ടുള്ള പ്രയോജനം നാട്ടുകാർക്ക് ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
സിവിൽ സ്റ്റേഷനിലെ റവന്യൂ വകുപ്പ് അധികാരികളുടെ പിടിവാശിയും ഉത്തരവാദിത്വ കുറവുമാണ് നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുമായിരുന്ന ശുചിമുറിയെ ഇല്ലാതാക്കിയത്. നഗരസഭ നിർമ്മിച്ച് നൽകിയ ശൗചാലയങ്ങളിലേക്ക് ആവശ്യമായ വെള്ളം നൽകാനോ, വൈദ്യുതി നൽകാനോ, വൃത്തിയായി സൂക്ഷിക്കുന്നതിന് ആളെ വെക്കാനോ റവന്യൂ വകുപ്പ് തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭ ചെയ്തു നൽകണമെന്ന് പിടിവാശിയിൽ ആയിരുന്നു റവന്യൂ വകുപ്പ്. എന്നാൽ സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിൽ ഇരിക്കുന്ന ശൗചാലയത്തിലേക്ക് മുൻസിപ്പാലിറ്റിയുടെ പേരിൽ വെള്ളം നൽകാൻ ജലവകുപ്പും തയ്യാറായില്ല.
സിവിൽ സ്റ്റേഷനിലേക്ക് ഉള്ള കണക്ഷനിൽ നിന്നും വെള്ളം നൽകാൻ നഗരസഭ ആവശ്യപ്പെട്ടു. ഇതിന് ഫീസ് ഇടാനും അനുവാദം നൽകി. എന്നാൽ റവന്യൂ ഉദ്യോഗസ്ഥർ നിരസിക്കുകയായിരുന്നു. കൂടാതെ ഇവയെല്ലാം നഗരസഭ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തഹസീൽദാർ നഗരസഭയ്ക്ക് കത്ത് നൽകുകയാണ് ഉണ്ടായത്. ഇതോടെ പദ്ധതി വിസ്മൃതിയിലായി.
സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും നാട്ടുകാരും പാലാ പൗരസമിതി പ്രവർത്തകനായ പി. പോത്തനും നിരന്തരം നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്ന പരിഹാരമായില്ല. പോത്തൻ നൽകിയ വിവരാവകാശ പരാതിയിൽ, നഗരസഭ നൽകിയ മറുപടിയിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 6 വർഷത്തോളമായി ഇവ അടഞ്ഞുകിടക്കുകയാണ്. കംഫർട്ട് സ്റ്റേഷൻ തകർന്ന അവസ്ഥയിലാണ്. സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ശുചിമുറി സ്ഥാപിച്ചിരുന്നത്. പരിസരമാകെ കാട് പിടിച്ച് ആകെ നശിച്ച അവസ്ഥയിലാണ്
0 Comments