തീക്കോയി ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലില്‍ വ്യാപക നാശനഷ്ടം




തീക്കോയി ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി,വെള്ളികുളം, കാരികാട് , മിഷ്യന്‍കര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകള്‍ക്ക് ഭാഗികമായി നഷ്ടമുണ്ടായി.

പല വീടുകളുടെയും മുറ്റം ഇടിഞ്ഞു ഭീഷണിയിലാണ്.നിരവധി കുടുംബങ്ങളുടെ കൃഷി ഭൂമിയും കൃഷികളും നശിച്ചു.വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു .റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു.

ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടിന് ഭാഗിക നഷ്ടം സംഭവിച്ചു. താന്നിക്കല്‍ സിജോ ജെയിംസ്,മുണ്ടപ്പള്ളിയില്‍ സെബാസ്റ്റ്യന്‍, കല്ലേക്കുളത്ത് ഷാജി ,കുളങ്ങര സോജി വര്‍ഗീസ്,ലിബിന്‍ സെബാസ്റ്റ്യന്‍ കുന്നേല്‍,കെ . ജെ സെബാസ്റ്റ്യന്‍ കളപ്പുരക്ക പറമ്പില്‍ , ലിബിന്‍ തോട്ടത്തില്‍ ,നടുവത്തേട്ട് എല്‍ .എം ജോസഫ് എന്നിവരുടെ കൃഷിഭൂമിയാണ് പ്രധാനമായും നഷ്ടമുണ്ടായത്. റോഡുകളുടെ തടസ്സങ്ങള്‍ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .സി ജെയിംസ് മെമ്പര്‍മാരായ മോഹനന്‍ കുട്ടപ്പന്‍,ബിനോയ് ജോസഫ്, സിബി രഘുനാഥന്‍, സിറിള്‍ റോയി, രതീഷ് പി എസ്,കവിത രാജു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവല്‍,മുന്‍ മെമ്പറായ സണ്ണി കണിയാംകണ്ടം ഉള്‍പ്പെടെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി പുനസ്ഥാപിക്കുവാനുള്ള അടിയന്തര ജോലികള്‍ നടന്നുവരുന്നു . പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവരും നാശനഷ്ടങ്ങള്‍ വിലയിരുത്തുവാന്‍ എത്തിയിരുന്നു.ജില്ലാ കളക്ടര്‍ വിഘ്‌നേശ്വരി  നേരത്തെ തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.



വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവര്‍ക്ക് ഗവണ്‍മെന്റ് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് ആവശ്യപ്പെട്ടു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments