വൈദികര്‍ക്കെതിരെ കേസ് എടുത്ത വനപാലകരുടെ നടപടി ധിക്കാരപരം: കേരള കോണ്‍ഗ്രസ് (എം)

 

തൊമ്മന്‍കുത്ത് നാരങ്ങാനത്ത് കൈവശഭൂമിയില്‍ കുരിശ് സ്ഥാപിച്ച സംഭവത്തില്‍ കോതമംഗലം രൂപതയിലെ വൈദികര്‍ക്കെതിരെയും പള്ളി വികാരിക്കെതിരെയും കേസെടുത്ത വനപാലകരുടെ നടപടിയില്‍ കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലമാണെന്നും കൈവശ ഭൂമിയാണെന്നുമുളള റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദികര്‍ക്കെതിരെ കേസെടുക്കുവാനുള്ള തീരുമാനം വനപാലകരുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് കമ്മിറ്റി അരോപിച്ചു.

കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനപാലകര്‍ക്കെതിരെയാണ് യഥാര്‍ത്ഥത്തില്‍ കേസെടുക്കേണ്ടത്. ജില്ലയിലെ കര്‍ഷകരെ കുടിയിറക്കി ഇടുക്കിയാകെ വനമാക്കി മാറ്റുവാനുള്ള ഗൂഢ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമാധാനപരമായ സാമൂഹികാന്തരീക്ഷം തകര്‍ത്ത് ഫോറസ്റ്റ് രാജ് നടപ്പാക്കുവാനാണ് ഒരു കൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ രൂക്ഷമായ ജനരോഷം ഉയര്‍ന്നുകഴിഞ്ഞുവെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. 

സര്‍ക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ മാത്രമാണ് വനം വകുപ്പ് ഉപകരിക്കുന്നത്. ഇതിനെതിരെ കേരള കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും പരാതി നല്‍കുമെന്നും പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments