കരിമണ്ണൂര്‍ പഞ്ചായത്തില്‍ വേനപ്പാറ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ചോര്‍ച്ചയ്ക്ക് താത്കാലിക പരിഹാരമായെങ്കിലും മറ്റ് അറ്റകുറ്റപ്പണികള്‍ വൈകുന്നു. ഫ്‌ളാറ്റിന്റെ ചോര്‍ച്ചയുള്ള ഭാഗത്ത് റൂഫിംഗ് നടത്തിയാണ് താത്കാലികമായി പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ കെട്ടിടത്തില്‍ സീലിംഗ് ചെയ്തിരിക്കുന്ന ഭാഗത്തെ ജിപ്‌സം അടര്‍ന്ന് വീഴുന്നതിനു പരിഹാരമായിട്ടില്ല. ഇതിനും ശാശ്വത പരിഹാരം കാണുമെന്ന് ലൈഫ് മിഷന്‍ അധികൃതര്‍ പഞ്ചായത്തിന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതിനുള്ള നടപടിയായില്ല.
കോടികള്‍ മുടക്കി നിര്‍മിച്ച ലൈഫ് ഫ്‌ളാറ്റ് സമുച്ചയം ചോര്‍ച്ചയും ജീര്‍ണതയും മൂലം അന്തേവാസികള്‍ക്ക് താമസിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലെത്തിയതോടെ ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ ഫ്‌ളാറ്റിന്റെ ഭിത്തി പലയിടത്തും വെള്ളം വീണ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. കരിമണ്ണൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വേനപ്പാറയിലാണ് ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ടെക്‌നോളജി ഉപയോഗിച്ച് സിമന്റും ഇഷ്ടികയും ഇല്ലാതെ ഗുജാത്ത് മാതൃകയില്‍ കേരളത്തില്‍ ആദ്യം പൂര്‍ത്തീകരിച്ച ഭവന സമുച്ചയമാണിത്. ആറു കോടി ചെലവഴിച്ച് 42 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഈ സമുച്ചയത്തില്‍ നിലവില്‍ 36 കുടുംബങ്ങളാണുള്ളത്.
രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും, ബാല്‍ക്കണിയും ശൗചാലയവും അടങ്ങുന്ന 420 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം മുന്പാണ് താമസത്തിനായി തുറന്നു കൊടുത്തത്.
ഇതിനിടെ ഫ്‌ളാറ്റിന് ചോര്‍ച്ച ഉള്‍പ്പെടെ തകരാറുകള്‍ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. താമസക്കാരുള്ള പല ഭാഗത്തും കെട്ടിടം ചോര്‍ന്ന നിലയിലാണ്. ഓരോ ദിവസവും കെട്ടിടത്തില്‍ സീല്‍ ചെയ്തിരിക്കുന്ന ജിപ്‌സം അടര്‍ന്ന് വീഴുകയും ചെയ്യുന്നുണ്ട്. മിക്ക ഫ്‌ളാറ്റുകളുടെ അകവും ഈര്‍പ്പം മൂലം കുതിര്‍ന്ന് നശിക്കുകയാണ്. നാലു നിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് സീല്‍ വ്യാപകമായി അടര്‍ന്നിരിക്കുന്നത്.
ഇതോടെയാണ് ഫ്‌ളാറ്റിലെ താമസക്കാര്‍ ഏറെ ഭയപ്പാടിലായത്. താമസക്കാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് ലൈഫ് മിഷന്‍ സിഇഒ, ചീഫ് എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചാണ് അടിയന്തരമായി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയത്. എന്നാല്‍ വെള്ളം ഉള്ളിലേക്ക് വീഴാതെ താത്കാലികമായി റൂഫിംഗ് നടത്തിയതൊഴിച്ചാല്‍ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ല. ഇതിനിടെ തകര്‍ന്ന ജിപ്‌സം സീലിംഗ് മാറ്റി സ്ഥാപിക്കാനായി എത്തിച്ച പുതിയ സീല്‍ ഗുണനിലവാരമില്ലാത്തതായിരുന്നു. താമസക്കാര്‍ പ്രതിഷേധിച്ചതോടെ ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതര്‍ മടങ്ങുകയായിരുന്നു.
മഴ മൂലമാണ് മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്നാണ് ലൈഫ് മിഷന്‍ അധികൃതര്‍ അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാമോള്‍ ഷാജി പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ അപാകതകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
നിലവില്‍ ലൈഫ് മിഷന്‍ അധികൃതര്‍ താത്കാലിക സംവിധാനമെന്ന നിലയ്ക്ക് റൂഫിംഗ് നടത്തുകയും മറ്റു ജോലികള്‍ മഴ മാറി നില്‍ക്കുന്ന മുറയ്ക്ക് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തീരാ ദുരിതം, പരിഹാരം അകലെ ഫ്‌ളാറ്റിലേക്ക് പാചകത്തിനും മറ്റുമുള്ള ശുദ്ധജലം സമീപത്തെ വീടുകളില്‍നിന്നാണ് എടുക്കുന്നത്. ശുദ്ധജലത്തിനായി കുഴല്‍ക്കിണര്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് കുടിക്കാനും മറ്റും സാധിക്കില്ല.
ഈ വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിച്ചാല്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നാണ് താമസക്കാര്‍ പറയുന്നത്. തുണിയലക്കാനും പാത്രങ്ങള്‍ കഴുകാനും കുളത്തിലെ വെള്ളമാണെടുക്കുന്നത്. എന്നാല്‍ ഇതിനും ദുര്‍ഗന്ധമാണെന്ന് ഇവര്‍ പറയുന്നു. കുളം നവീകരിക്കാന്‍ 10 ലക്ഷം അനുവദിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഫ്‌ളാറ്റിന്റെ അതിരില്‍ നില്‍ക്കുന്ന മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഏത് നിമിഷവും ഇവ ഓടിഞ്ഞ് കെട്ടിട സമുച്ചയത്തിലേക്ക് വീഴാവുന്ന സ്ഥിതിയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല. മരം ഉടന്‍ വെട്ടിമാറ്റുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫ്‌ളാറ്റിലെ ആവശ്യത്തിനായി ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടന ദിവസം മുതല്‍ ഇത് നിശ്ചലാവസ്ഥയിലാണ്.
0 Comments