ഫിഷ് ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു. ഫാമിലും സമീപ പ്രദേശങ്ങളിലും വിപിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉള്ളതായി വിപിന്റെ ഭാര്യ അനില ആരോപിച്ചു. മകളെ പഠന സ്ഥലത്തേക്കു കൊണ്ടു പോകാൻ രാവിലെ തന്നെ എത്തുമെണന്നു വിപിൻ പറഞ്ഞിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണു വിപിൻ ഫാമിലേക്ക് പോയതെന്ന് അനില പറയുന്നു. കാലിൽ നീര് ഉള്ളതിനാൽ നടന്നു പോകാൻ സാധിക്കില്ല. കാർ കൊണ്ടു പോയിട്ടില്ല.
കിടക്കുന്ന സ്ഥലത്ത് കപ്പലണ്ടി ചിതറി കിടപ്പുണ്ട്. ഒരു സാധനവും കളയുന്ന ശീലം വിപിനില്ല. അടുക്കളയുടെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു.
നായ ശല്യം ഉള്ളതിനാൽ ഒരു കാരണവശാലും ഇങ്ങനെ വാതിൽ തുറന്നിടാറില്ല. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായി അനില ആരോപിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് വള്ളത്തിൽ നടത്തിയ തിരച്ചിലിൽ ശക്തമായ ദുർഗന്ധം വന്നതോടെ സമീപത്തെ വനത്തിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫാമിൽ നിന്നും ഏകദേശം 100 മീറ്റർ അകലയാണിത്.
പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയാണ് വിപിനെ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
0 Comments