കവിത ചൊല്ലി ക്വിസ് മാസ്റ്ററായി മന്ത്രി;
തൽസമയം ഉത്തരങ്ങളുമായി വിദ്യാർഥികൾ
വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനപ്രസംഗം പ്രതീക്ഷിച്ചിരുന്ന മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കു മുന്നിലേക്ക് മന്ത്രി വി.എൻ. വാസവൻ കവിത കൊണ്ടൊരു ചോദ്യമെറിഞ്ഞു. മന്ത്രി ക്വിസ് മാസ്റ്ററാകുന്നതും കവിത ചൊല്ലി ചോദ്യം ചോദിക്കുന്നതും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ശടപടെയെന്ന് ഉത്തരങ്ങൾ പറഞ്ഞുതുടങ്ങിയതോടെ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വായനയുടെയും അറിവിന്റെയും മലയാള കവിതകളുടേയും ആഘോഷവേദിയായി.
അപ്രതീക്ഷിത തൽസമയ ചോദ്യങ്ങൾക്ക്് ഉത്തരം പറഞ്ഞവർക്കെല്ലാം വിവര പൊതുജനസമ്പർക്ക വകുപ്പ് ഒരുക്കിയ ട്രോഫികൾ അപ്പോൾ തന്നെ മന്ത്രി കൈമാറുകയും ചെയ്തു.
ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവ ഗാനം 'മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു' എന്ന് തുടങ്ങുന്ന കവിത ഈണത്തിൽ പാടി അതെഴുതിയത് ആരെന്നറിയാമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം വിട്ടു കവിതകളുടെ ലോകത്തേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോയത്.
പിന്നെ വളളത്തോളിന്റേയും വയലാറിന്റെയും കുമാരനാശാന്റേയും ചങ്ങമ്പുഴയുടേയും ഒ.എൻ.വിയുടേയും കവിതകൾ വരികൾ തെറ്റാതെ ഈണത്തിലും താളത്തിലും ചൊല്ലി മന്ത്രി ചോദ്യങ്ങൾ ചോദിച്ചു.
കുട്ടികളും രക്ഷിതാക്കളും മത്സരിച്ച് ഉത്തരം പറഞ്ഞു സമ്മാനങ്ങളും നേടി. പതിനെട്ടു ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറഞ്ഞവർക്കെല്ലാം ട്രോഫിയും നൽകിയാണ് മന്ത്രി മടങ്ങിയത്.
വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിലാണ് വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചത്.
0 Comments