കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി...




ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി...


പുതിയ അധ്യയന വര്‍ഷത്തില്‍ ആശംസകള്‍ നേര്‍ന്നാണ് കളക്ടറുടെ സന്ദേശം. പോസ്റ്റില്‍ ഒരു എളിയ അഭ്യര്‍ത്ഥന കൂടിയുണ്ട്.. മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്. അതിന്റെ ഗൗരവം മനസിലാക്കി അവധി തന്നോളാമെന്നാണ് ഉറപ്പ് കൊടുത്തിരിക്കുന്നത്.


കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...


കോട്ടയം ജില്ലയിലെ എന്റെ പ്രിയപ്പെട്ട കുഞ്ഞനുജന്മാരും അനുജത്തിമാരുമായ വിദ്യാര്‍ത്ഥികളെ, 

ആദ്യം തന്നെ നിങ്ങളെ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കട്ടെ. 

നാളെ ഒരു പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണല്ലോ. പുത്തന്‍ വസ്ത്രങ്ങളും പുതിയ പുസ്തകങ്ങളുമായി വീണ്ടും ഒരിക്കല്‍ കൂടി വിദ്യാലയത്തിലേക്ക് പ്രവേശിക്കുകയാണ്.

വിദ്യാലയജീവിതം ഒരു അവിസ്മരണീയമായ അനുഭവമാണ്. ചുറ്റിനും പുഞ്ചിരിക്കുന്ന മുഖങ്ങളുമായി കൂട്ടുകാരും വിദ്യ പകര്‍ന്നു നല്‍കാന്‍ അധ്യാപകരും.

പിണക്കവും കരച്ചിലും സങ്കടങ്ങളും സന്തോഷവുമായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍... കുരുന്നുകള്‍ക്ക് മധുരം വിളമ്പി സ്വീകരിക്കാനായി പ്രവേശനോത്സവം... എല്ലാം കൊണ്ടും ഹൃദ്യമായ, മറക്കാന്‍ കഴിയാത്ത അനുഭവം.

ഒരു എളിയ അഭ്യര്‍ത്ഥന മാത്രം. മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്. അതിന്റെ ഗൗരവം മനസിലാക്കി അവധി തന്നോളാം. 


മഴയും മഞ്ഞും വെയിലും പ്രകൃതിവച്ചു നീട്ടുന്ന വരങ്ങളാണ്. അതേറ്റു തന്നെ നമ്മള്‍ മുന്നേറണം. ഇവയെല്ലാം ഏറ്റ് പ്രതിരോധശേഷി വര്‍ധിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യമുള്ള മനസുണ്ടായാല്‍ നിങ്ങള്‍ ഒരു പ്രതിസന്ധിയിലും തോല്‍ക്കില്ല.
 
 


മഴയും വെള്ളപ്പൊക്കവും മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന നമ്മുടെ കൊച്ചുകൂട്ടുകാരുണ്ട്. അവര്‍ക്ക് നാളെ പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. അവരെ നമുക്ക് മനസോടു ചേര്‍ത്ത് പിടിക്കാം. അവര്‍ക്ക് നിങ്ങളുടെ ഹൃദയത്തിന്റെ ഭാഷയില്‍  ഇന്നു തന്നെ ഒരു ഹായ് പറയാം.

എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. വിദ്യയോടൊപ്പം സ്‌നേഹവും സഹാനുഭൂതിയും ഉള്ളവരായി തീരട്ടെ.

സര്‍വൈശ്വര്യങ്ങളും നേരുന്നു.



സസ്‌നേഹം,
നിങ്ങളുടെ സ്വന്തം ജില്ലാകളക്ടര്‍,
കോട്ടയം


 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments