കാലില്ലാത്തവര്‍ക്ക് തണലും പാഠവുമായി റെനി പോള്‍...



സുനില്‍ പാലാ

''അപകടത്തിലോ അല്ലാതെയോ കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഈ കൃത്രിമ അവയവ നിര്‍മ്മാണ രംഗത്തേക്ക് ഞാന്‍ കടന്നുവന്നത്''. മുട്ടിന് താഴെ മുറിച്ച ഇടതുകാലിന്റെ വേദന ശരീരത്തിലും മനസ്സിലും നിറഞ്ഞപ്പോഴും വിമുക്ത ഭടനായ റെനി പോളിന്റെ ജീവിതാഭിലാഷമാണ് ഇങ്ങനെ കൈകാലുകള്‍ നഷ്ടപ്പെടുന്നവരെ  ഏതുവിധേനയും സഹായിക്കുക എന്നുള്ളത്. അങ്ങനെ കൃത്രിമ അവയവ നിര്‍മ്മാണ രംഗത്ത് ഒറ്റയാനായി മുന്നേറുകയാണ് ഈ മുന്‍പട്ടാളക്കാരന്‍.

പാലാ കെ.എം. മാണി സ്മാരക ഗവ. ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്ന ഓര്‍ക്കും ''ഓടി നടക്കുന്ന'' റെനി പോളിനെ കണ്ടാല്‍ വികലാംഗനാണെന്ന് തോന്നുകയേയില്ല. എന്നാല്‍ മുട്ടിന് താഴെ മുറിച്ച ഇടതുകാലിന് പകരം സ്വന്തമായി കൃത്രിമ കാലുണ്ടാക്കി ധരിച്ച് നടക്കുന്നയാളാണ് ഇദ്ദേഹമെന്ന് പറഞ്ഞാല്‍ മാത്രമേ അറിയു. അത്രയ്ക്കുണ്ട് ഇതിന്റെ പൂര്‍ണ്ണത. 

കൂത്താട്ടുകുളം കരിമ്പന വല്യാനപ്പറമ്പില്‍ റെനി പോള്‍ 1987 ലാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ചേര്‍ന്ന്. 1993 ല്‍ ശ്രീനഗറില്‍ മറ്റ് നാല് സൈനികര്‍ക്കൊപ്പം പതിവ് പട്രോളിംഗ് നടത്തവെ മൈന്‍ സ്ഫോടനമുണ്ടായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അപ്പോഴെ വീരമൃത്യു വരിച്ചു. റെനിയുടെ ഇടതുകാലിന്റെ മുട്ടിന് താഴെ മുറിഞ്ഞുപോയി. ആറ് മാസത്തോളം നീണ്ട ചികിത്സ. ഒടുവില്‍ ജയ്പൂരിലെ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക്. അവിടെ നിന്നാണ് കാലുവച്ചത്. 2000-ല്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു. തുടര്‍ന്ന് ഇങ്ങനെ കൈകാലുകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുക എന്നലക്ഷ്യത്തോടെ ഇതിനായുള്ള പി. ആന്റ് ഒ കോഴ്സ് പഠിക്കുകയും 2008-ല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് ജോലിയില്‍ പ്രവേശിക്കുകയം ചെയ്തു. 2009-ല്‍ സ്ഥിരം ജോലിയായി. വിരമിച്ച ശേഷം ഭിന്നശേഷിക്കാര്‍ക്കായി കൈകാലുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സ്വന്തമായൊരു കേന്ദ്രം കോട്ടയത്ത് തുടങ്ങി. 

പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിനായി എത്തിച്ച കാല്‍കോടിയുടെ ഉപകരണങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നത് കണ്ട് വിഷമിച്ചപ്പോള്‍ സൂപ്രണ്ട് ഡോ. റ്റി.പി. അഭിലാഷാണ് മുന്‍പരിചയമുള്ള റെനി പോളിനെ പാലായിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഇവിടെ റെനി പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനോടകം നിരവധി പേര്‍ക്ക് കൈകാലുകള്‍ നിര്‍മ്മിച്ച് നല്‍കി. അതോടൊപ്പം പോളിയോ ബാധിതര്‍ക്കും മുട്ടുവേദന, നട്ടെല്ലിന് ക്ഷതമേറ്റവര്‍, കഴുത്തുവേദനക്കാര്‍ എന്നിവര്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഇവിടെ നിന്നും വിതരണം ചെയ്തു തുടങ്ങി. 

മരിക്കുവോളം എനിക്കീ രംഗത്ത് നില്‍ക്കണം


അവയവങ്ങള്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം. അതുകൊണ്ടുതന്നെ മരിക്കുവോളം ഈ രംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് എനിക്കാഗ്രഹം. 58-കാരനായ റെനി പോള്‍ ഇപ്പോള്‍ അതിരമ്പുഴയിലാണ് താമസം. ഷൈജിയാണ് ഭാര്യ. മകന്‍ എല്‍ദോ റെനി എയ്ഞ്ചലും കൃത്രിമ അവയവ നിര്‍മ്മാണ മേഖലയില്‍ എഞ്ചിനീയറിംഗ് പാസായശേഷം അച്ഛനെ സഹായിക്കുകയാണ്. എയ്ഞ്ചല്‍ മേരി റെനി മകളാണ്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments