വനാതിര്‍ത്തി മേഖലകളിലെ ജനാവാസ പ്രദേശങ്ങളില്‍ എത്താറുണ്ടെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇവ ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍.
കഴിഞ്ഞ ദിവസം കടവൂര്‍, പയ്യാവ് പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിച്ചതോടെ പ്രദേശവാസികള്‍ക്ക് ഉറക്കംപോലും നഷ്ടമായിരിക്കുകയാണ്. നേരം ഇരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍പോലും ഇവിടെയുള്ളവര്‍ക്ക് ഭയമാണ്. എപ്പോഴാണ് കാട്ടാനകള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് ഇവരുടെ ആശങ്ക. മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാനശല്യം തുടങ്ങിയിട്ട് നാളുകളേറെയായി.ഇവിടെ കാട്ടാനയാക്രമണത്തില്‍ നേരത്തേ യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വനാതിര്‍ത്തി മേഖലകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി വനംവകുപ്പ് രംഗത്തെത്തുകയും ചെയ്തു.
പി.ജെ. ജോസഫ് എംഎല്‍എ അനുവദിച്ച ഫണ്ടുപയോഗിച്ച് ഒന്നരക്കിലോമീറ്റര്‍ ദൂരവും ഡീന്‍ കുര്യാക്കോസ് എംപി അനുവദിച്ച ഫണ്ടുപയോഗിച്ച് ഒരു കിലോമീറ്റര്‍ ദൂരവും ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് കോതമംഗലം ഡിഎഫ്ഒ സന്തോഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ ഭാഗത്ത് ഫെന്‍സിംഗ് സ്ഥാപിക്കേണ്ടതുണ്ടെന്നും ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാനകള്‍ വനാതിര്‍ത്തിയില്‍നിന്നു ജനവാസ മേഖലയില്‍ എത്തുന്നത് തടയാനായി ആര്‍ആര്‍ടി സംഘത്തിലെ രണ്ടുപേരെ നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ ആനയുടെ സഞ്ചാരം സദാസമയവും നിരീക്ഷിക്കുന്നുണ്ടെങ്കിലും കടവൂരിലും പയ്യാവിലും നിരീക്ഷണം പാളി. മുള്ളരിങ്ങാട് വനമേഖലയില്‍ 15-ഓളം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടു കൊന്പന്മാരാണ് കഴിഞ്ഞ ദിവസം കടവൂര്‍, പയ്യാവ് മേഖലകളിലെ ജനവാസ പ്രദേശങ്ങളില്‍ എത്തിയത്. പിന്നീട് നാട്ടുകാരും വനംവകുപ്പധികൃതരും ചേര്‍ന്ന് വിരട്ടിയോടിച്ച് പുഴ കടത്തി കാടുകയറ്റുകയായിരുന്നു. ആഹാരം തേടിയാണ് ഇവ പുഴ കടന്ന് പൈനാപ്പിള്‍ തോട്ടത്തില്‍ എത്തിയതെന്നാണ് കരുതുന്നത്. ഒരു ഗ്രാമത്തെ മുഴുവന്‍ മുള്‍മുനയിലാക്കിയ കാട്ടാനശല്യത്തില്‍നിന്ന് ഇവിടത്തുകാരെ രക്ഷിക്കാന്‍ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
0 Comments