കോട്ടയം ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ രോഗബാധ.......: ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കോട്ടയം ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും
കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ,ഇ
വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും
രോഗം ബാധിച്ചവരുമായിഅടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചാല്‍ രോഗബാധ തടയാനാകും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
* വ്യക്തിശുചിത്വവും പരിസര ശുചിത്വവും
പാലിക്കണം
* ആഹാരം കഴിക്കുന്നതിനുമുന്‍പും
മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍
സോപ്പുപയോഗിച്ച് കഴുകണം.
* നഖങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണം.
* മലമൂത്രവിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം
ചെയ്യണം
* കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി
നീക്കണം
* തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം
* ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കണം
* പഴകിയ ആഹാരം കഴിക്കരുത്
* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി
ഉപയോഗിക്കണം
* കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍
ക്ലോറിനേറ്റ് ചെയ്യണം.
* സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത
അകലമുണ്ടെന്ന് ഉറപ്പുവരുത്തണം
* ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ്
ശീതളപാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത്
രോഗപ്പകര്‍ച്ച തടയാന്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* രോഗമുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുകയോ
വിളമ്പുകയോ ചെയ്യരുത്
* കുഞ്ഞുങ്ങളെയും പ്രായമായവരെയും
പരിചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു
നില്‍ക്കണം
* രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍
എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്
* കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം
* രോഗി പൊതുകുളങ്ങളോ നീന്തല്‍ കുളങ്ങളോ
ഉപയോഗിക്കരുത്
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യ
പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍
ഓഫീസര്‍ അറിയിച്ചു.
0 Comments