കുട്ടികൾ പ്രതീക്ഷിച്ച പോലെ ആദ്യദിനം ഫ്രൈഡ് റൈസോ പായസമോ ഒന്നും കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച ഉച്ചഭക്ഷണത്തിന്റെ മെനു ഇന്നലെ സ്കൂളുകളിൽ നിലവിൽ വന്നു. മുമ്പുണ്ടായിരുന്ന പോലെ തന്നെ ഊണും സാമ്പാറും തോരനുമാണ് ഇന്നലെ നൽകിയത്. നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 20 ദിവസത്തെ മെനു പ്രകാരമുള്ള വിഭവങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
ഇത് പ്രകാരം ആഴ്ചയിലൊരിക്കൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, ബിരിയാണി, ലെമൺ റൈസ്, ടൊമാറ്റോ റൈസ്, എരിശേരി, സോയാകറി, ഇലക്കറികൾ, വിവിധ തരം ചമ്മന്തികൾ, പായസം എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം ലഭിക്കും. മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവുമുണ്ടാകും.
പുതിയ മെനുവിനെക്കുറിച്ച് രുചി രജിസ്റ്ററിൽ രേഖപ്പെടുത്തി കുട്ടികളുടെ പ്രതികരണം തേടണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. കുട്ടികളിൽ വിളർച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ വിഭവങ്ങളുൾപ്പെടുത്തി മെനു പരിഷ്‌കരിച്ചത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം ചെയ്യാത്തതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. എന്നാൽ പരിഷ്‌കരിച്ച മെനു നടപ്പാക്കുന്നതിന് മുമ്പേ തന്നെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരി എത്തിച്ചു.
0 Comments