വീട്ടുകാർ ബംഗളൂരുവില്‍ നഴ്‌സിംഗ് കോഴ്‌സിന് ചേർത്ത യുവതി എറണാകുളത്ത് കാമുകനൊപ്പം ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് കച്ചവടം… ഇരുവരും എക്‌സൈസിന്റെ പിടിയിൽ




  ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ യുവതിയെയും ചങ്ങനാശേരി സ്വദേശിയായ യുവാവിനെയുമാണ് 880 ഗ്രാം കഞ്ചാവുമായി എറണാകുളം നോർത്തിലെ ലോഡ്ജിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. 

 ഇരുവരും രണ്ട് മാസമായി ഇവിടെ താമസിക്കുകയാണെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കി. യുവതിക്ക് 23 വയസാണ് പ്രായം. യുവാവിന 21ഉം. ഇരുവരും ലിവിങ് ടുഗദറാണ്. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ എക്സൈസിന് ലഭിച്ചത് അമ്പരിപ്പിക്കുന്ന വിവരങ്ങളാണ്. വീട്ടുകാര്‍ ബംഗളൂരുവില്‍ നഴ്‌സിംഗ് കോഴ്‌സിന് ചേര്‍ത്ത യുവതിയാണ് കൊച്ചിയില്‍ കാമുകനൊപ്പം കഞ്ചാവ് വിറ്റ് ജീവിക്കുന്നത്. കൂലിപ്പണിക്കാരിയായ അമ്മ കഷ്ടപ്പെട്ട് സ്വരൂപിച്ച 87,000 രൂപയ്ക്കാണ് നഴ്‌സിംഗ് സീറ്റ് തരപ്പെടുത്തിയത്. ഇതിനിടെയാണ് മുന്‍പരിചയക്കാരനായ ചങ്ങനാശേരി ക്കാരന്‍ യുവാവുമൊത്ത് കൊച്ചിയില്‍ അടിച്ചുപൊളിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. 


 ലോഡ്ജ് മുറിയില്‍ വെച്ച്‌ തന്നെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ യുവതിയുടെ അമ്മയെ ഫോണില്‍ വിളിച്ചു. മകളെ കഞ്ചാവുമായി കൊച്ചിയിലെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് അറിയിച്ചപ്പോള്‍ അത് തന്റെ മോളല്ലെന്നും അവള്‍ ബംഗളുരുവിലാണെന്നുമായിരുന്നു പാവം അമ്മയുടെ പ്രതികരണം. ഫോണില്‍ മകളുടെ സംസാരം കേട്ടതോടെ അമ്മ കരച്ചില്‍ തുടങ്ങി. യുവാവിനെക്കുറിച്ച്‌ മകള്‍ പറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥനോട് അമ്മ സമ്മതിച്ചു. 

 എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് കോഴ്‌സിന് പഠിക്കുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പ്. ഒരു വര്‍ഷത്തിനിടെ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം. ലോഡ്ജ് വളപ്പില്‍ യുവാവിന്റെ നീല സെന്‍ കാര്‍. എല്ലാം കഞ്ചാവ് കൊണ്ടുവന്നത്. അച്ഛന്‍ ഓട്ടോഡ്രൈവറും അമ്മ കൂലിപ്പണിക്കാരിയുമാണ്.  

 ഇടത്തരം ലോഡ്ജിലാണെങ്കിലും ജീവിതം അടിപൊളിയാണ്. ഭക്ഷണം ഓണ്‍ ലൈനില്‍ വരുത്തും. ഇരുവര്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍. കാറിലാണ് ഊരുചുറ്റല്‍. അസാമിലെ ഏജന്റു വഴിയാണ് കഞ്ചാവ് വാങ്ങുന്നത്. 



പുല്ലേപ്പടി പാലത്തിന് സമീപം വച്ച്‌ അസാം സ്വദേശി ഏര്‍പ്പാടാക്കിയ അന്യസംസ്ഥാനക്കാരന് പണം നല്‍കണം. മറ്റൊരാള്‍ കഞ്ചാവ് കൈമാറും. പിടിക്കപ്പെട്ടാല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടാന്‍ ഒരു കിലോയ്ക്ക് താഴേ കഞ്ചാവ് മാത്രമേ വാങ്ങാറുള്ളൂ. എല്ലാം നിയന്ത്രിക്കുന്ന അസാംകാരനെ കണ്ടെത്താന്‍ എക്‌സൈസ് ശ്രമം തുടങ്ങി. രണ്ട് മാസമായി യുവാവും യുവതിയും എന്താണ് ചെയ്യുന്നതെന്ന് ലോഡ്ജുകാര്‍ തിരക്കിയതേയില്ല. ദിവസം 800 രൂപ വീതം മാസം 25,000 രൂപയാകും വാടക. 

കൊച്ചിയിലെ പല ലോഡ്ജുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥിതി ഇതാണെന്ന് എക്‌സൈസും പൊലീസും പറയുന്നു. ആര്‍ക്ക് വേണമെങ്കിലും ഒരു മുറി കിട്ടും. പിന്നെ എന്തുമാകാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം, ടാക്‌സി ഡ്രൈവര്‍ എന്നിങ്ങനെ പറഞ്ഞാണ് മുറി വാടകയ്ക്ക് എടുക്കുന്നതെന്നും എല്ലാവരെയും നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നുമാണ് ലോഡ്ജുകാരുടെ മറുപടി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments