സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം, പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണി: ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ


സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം, പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണി: ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ

മദ്യവരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള ജനവിരുദ്ധ മദ്യനയത്തിനെതിരെ കൂടിയാലോചനകള്‍ നടത്താന്‍ കോട്ടയം ദേവലോകം അരമനയില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ വൈദികരും സംസ്ഥാന ഭാരവാഹികളും കതോലിക്കാ ബാവയെ സന്ദര്‍ശിച്ച യോഗത്തിലാണ് ബാവ ഇങ്ങനെ പ്രതികരിച്ചത്. 


പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണിയാണ്. ക്രൈസ്തവര്‍ മാത്രമല്ല എല്ലാ മതങ്ങളും ഇതിനെതിരെ ശബ്ദമുയര്‍ത്തണം. മദ്യം സുലഭമായി ലഭിക്കുമ്പോള്‍ അക്രമവും അനീതിയും വര്‍ദ്ധിക്കുന്നു. മദ്യം വിറ്റ് ലഭിക്കുന്ന പണംകൊണ്ട് ആവശ്യമില്ലാത്ത സംഗമങ്ങള്‍ നടത്തുകയാണ്. മദ്യംകൊണ്ട് 1850 കോടി രൂപാ അധികവരുമാനം ലഭിക്കുന്നുണ്ട് സര്‍ക്കാരിന്. വെറുതെ ധൂര്‍ത്തടിച്ച് സമ്മേളനങ്ങള്‍ നടത്തി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ രീതിയിലല്ല സര്‍ക്കാര്‍ വരുമാനം ഉണ്ടാക്കേണ്ടത്. ഉദ്യോഗസ്ഥര്‍ ഇതൊന്നും ചോദ്യം ചെയ്യാതിരിക്കാന്‍ വര്‍ക്ക് ഡി.എ. കൂട്ടിക്കൊടുക്കുകയാണ് സര്‍ക്കാര്‍. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചത് ആശങ്കയോടെയാണ് കാണുന്നത്. 



സര്‍ക്കാരിന്റെ മദ്യവരുമാനം കുറയ്ക്കാനാണ് പൊതുസമൂഹവും സംഘടനകളും ശ്രമിക്കേണ്ടത്. അതിനായി മദ്യപരുടെ എണ്ണം കുറയ്ക്കണം. ഇതിനുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാ സമുദായങ്ങളും മുന്‍കൈ എടുക്കണം. സംസ്ഥാന തലത്തില്‍ എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി മദ്യത്തിനും ലഹരികള്‍ക്കുമെതിരെ ചിന്തിക്കാന്‍ കൂട്ടായ ഒരു സംവിധാനം ഉണ്ടാകണം. ലഹരി മാഫിയയ്ക്ക് സംസ്ഥാനത്ത് വിപണിയുള്ളതുകൊണ്ടാണ് ഇവിടേയ്ക്ക് മാരക രാസലഹരികള്‍ ഒഴുകുന്നത്. ഇതിന് തടയിടണം. 

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയതുള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സഭാപിതാക്കന്‍മാര്‍ ഒപ്പിട്ട് സര്‍ക്കാരിന് നിവേദനം നല്‍കുവാന്‍ തീരുമാനമെടുത്തു. രാഷ്ട്രീയ മുന്നണികള്‍ക്കും മദ്യ-ലഹരി നയകാര്യങ്ങളില്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കും. സമാന ചിന്താഗതിക്കാരായ സമൂഹങ്ങളെ വിളിച്ചുചേര്‍ക്കുന്ന നേതൃയോഗം നടത്തുവാനും ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. 


കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിളയുടെ നേതൃത്വത്തില്‍ ടെമ്പറന്‍സ് കമ്മീഷന്‍ ഡയറക്ടര്‍മാരായ ഫാ. മാത്യു കുഴിപ്പള്ളി, ഫാ. ജിന്‍സ് ചോരേട്ട്, ഫാ. ലിബിന്‍ കാലയ്ക്കല്‍, കെ.പി. മാത്യു, സാബു എബ്രഹാം, തോമസുകുട്ടി മണക്കുന്നേല്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ജോസ് കവിയില്‍, ആന്റണി മാത്യു എന്നിവരാണ് ദേവലോകം അരമനയില്‍ കാതോലിക്ക ബാവയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഫോട്ടോ മാറ്റര്‍: സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള ജനവിരുദ്ധ മദ്യനയത്തിനെതിരെ കൂടിയാലോചനകള്‍ നടത്താന്‍ കോട്ടയം ദേവലോകം അരമനയില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെ നേതൃത്വത്തില്‍ ടെമ്പറന്‍സ് കമ്മീഷന്റെ വൈദികരും ഭാരവാഹികളും ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചപ്പോള്‍.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments