സി ജെ റോയി എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചെന്ന് സൂചന. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയെ സ്വയം സമ്മർദ്ദത്തിലാക്കിയ തായി റിപ്പോർട്ട്. ഇതിന് ശേഷമാണ് ജനുവരി 31ന് സഹോദരനെ ഫോണില്‍ വിളിച്ചത് എന്ന് കർണാടകയിലെ ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇത് എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുകയാണ്.
വൈകാരികമായ ചില കാര്യങ്ങള്‍ കുറിപ്പിലുണ്ടെന്നാണ് സൂചന. കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റോയിയും റെയ്‌ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരും തമ്മില്‍ വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെയടക്കം എസ്.ഐ.ടി ചോദ്യം ചെയ്യുന്നുണ്ട്.
റോയിയെ സമ്മർദ്ദത്തില്‍ ആക്കിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആദായ നികുതി ഉദ്യോഗസ്ഥർ. മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലംവിട്ട് പോകരുതെന്ന് എസ്.ഐ.ടി നിർദ്ദേശം നല്‍കി. റോയിയുടെ മൊബൈല്‍ ഫോണുകളും പരിശോധിക്കും. മറ്റെവിടെ നിന്നെങ്കിലും ഭീഷണിയുണ്ടാ യിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്..



0 Comments