അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഒറ്റത്തവണയായി നൽകണം
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ഒറ്റത്തവണയായി നൽകണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ഉഴവൂർ പ്രോജക്ട് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ഓണറേറിയത്തിലെ കേന്ദ്ര വിഹിതമാണ് ഇനിയും ജീവനക്കാർക്ക് ലഭിക്കാത്തത്. സംസ്ഥാന വിഹിതം, തദ്ദേശ ഭരണ വിഹിതം കേന്ദ്ര വിഹിതം എന്നീ മൂന്ന് വിഭാഗം കൂടിയാണ് ഓണറേറിയം നൽകുന്നത്.
അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർ മാർക്കും യഥാക്രമം 4563 രൂപയും 2250 രൂപയുമാണ് കേന്ദ്ര സർക്കാർ വിഹിതമായി നൽകുന്നത്. ആകെ വർക്കർക്ക് ലഭിക്കുന്ന 13500 രൂപയും ഹെൽപ്പർക്കുള്ള 8500 രൂപയും ഒരുമിച്ച് കിട്ടാത്തത് മൂലം ജീവനക്കാർ ഏറെ ദുരിതത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രോജക്ട് പ്രസിഡന്റ് കെ.സിന്ധു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ മിനി സെബാസ്റ്റ്യൻ, എം.ലളിതാമണി, അഞ്ചു കൃഷ്ണ,എം.ജെ. ശ്രീകുമാരി, പി.ആർ.സനീത, കെ.കെ. മിനിമോൾ എന്നിവർ പ്രസംഗിച്ചു. മികച്ച സേവനത്തിന് സംസ്ഥാന അവാഡ് ലഭിച്ച എം.ജെ. ശ്രീകുമാരി, ജില്ലാ തലത്തിൽ മികച്ച വർണ്ണക്കൂട് അവാർഡിന് അർഹയായ കെ.കെ. മിനിമോൾ എന്നിവരെ യോഗത്തിൽ ആദരിച്ചു.




0 Comments