ഹൗസിംഗ് സ്‌കീമില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ്: നിര്‍മ്മിതി കേന്ദ്രം മുന്‍ റീജിയണല്‍ എഞ്ചിനീയര്‍ക്ക് 12 വര്‍ഷം കഠിനതടവും പിഴയും.


 ഭവന പദ്ധതികളില്‍ വ്യാജരേഖകള്‍ ചമച്ച് അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഫണ്ട് തട്ടിച്ച കേസില്‍ നിര്‍മ്മിതി കേന്ദ്രം മുന്‍ റീജിയണല്‍ എഞ്ചിനീയര്‍ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. ഇടുക്കി മുട്ടം നിര്‍മ്മിതി കേന്ദ്രം മുന്‍ റീജിയണല്‍ എഞ്ചിനീയറും എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്തിനെയാണ് (74) മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 12 വര്‍ഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് വിജിലന്‍സ് കോടതി ജഡ്ജ് രാജേഷ് ജി. 


വിധിച്ചത്. 2007-2008 കാലഘട്ടത്തില്‍ കൃഷ്ണദത്ത് മുട്ടം നിര്‍മ്മിതി കേന്ദ്രത്തില്‍ റീജിയണല്‍ എഞ്ചിനീയറായിരിക്കെ, സ്ഥാപനം നടപ്പിലാക്കിയ ഭവന പദ്ധതിയില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേര്‍ക്ക് ഗ്രാന്റ് അനുവദിക്കുകയായിരുന്നു. ഇതുവഴി 1,75,000 രൂപയുടെ സാമ്പത്തിക നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്നാണ് കേസ്. നേരത്തെ ഏലപ്പാറ പഞ്ചായത്തില്‍ നിന്നും ഇടുക്കി ജില്ലാ പഞ്ചായത്തില്‍ നിന്നും ഭവന നിര്‍മ്മാണ സഹായം കൈപ്പറ്റിയവര്‍ക്ക് തന്നെയാണ് പ്രതി വീണ്ടും വ്യാജരേഖകള്‍ ചമച്ച് പണം അനുവദിച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 


തുടര്‍ന്ന് 2014-ലാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡിവൈ.എസ്പി രതീഷ് കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍മാരായ വിശ്വനാഥന്‍ നായര്‍, ജില്‍സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി.എ കോടതിയില്‍ ഹാജരായി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments