30 വർഷം മുമ്പ് ഇടമറ്റം നെല്ലിക്കുന്നേൽ ഔതച്ചന് മേജർ അറ്റാക്ക് വന്നു .... 15 വർഷം കഴിഞ്ഞ് പിന്നേയും..... പരിശോധിച്ച വിദഗ്ധ ഹൃദയ രോഗ ചികിത്സകനായ ഡോക്ടർ പറഞ്ഞു ഉടൻ ബൈപ്പാസ് വേണം, രണ്ടും മേജർ അറ്റാക്കായിരുന്നു ..... "ശരീരം കീറി മുറിച്ചുള്ള പണി വേണ്ട , ഞാനങ്ങ് പൊയ്ക്കോളാം...." ഔതച്ചൻ്റെ മറുപടി പെട്ടെന്നായിരുന്നു .... ആ മനോധൈര്യം മുന്നോട്ടു കൊണ്ടു പോയത് മൂന്നു പതിറ്റാണ്ടിൻ്റെ ജീവിതം ..... 97-ാമത്തെ വയസ്സിൽ ഇന്നലെ ഔതച്ചൻ യാത്രയായി
സുനിൽ പാലാ
67-ാ മത്തെ വയസ്സിലാണ് ഇടമറ്റം നെല്ലിക്കുന്നേൽ എൻ. ജെ . ജോസഫെന്ന ഔതച്ചന് ആദ്യം ഹൃദയാഘതമുണ്ടായത് . പിന്നീട് 15 വർഷം കഴിഞ്ഞ് ഇളയ മകനും മാധ്യമ പ്രവർത്തകനുമായ ആൻ്റോ നെല്ലിക്കുന്നേൽ ആകസ്മികമായി വിട പറഞ്ഞപ്പോൾ ആ മനോ വിഷമത്തിൽ ഔതച്ചൻ ഹൃദയത്തോടു വഴക്കുകൂടി ..... അന്നും ഹൃദയം പിണങ്ങി . വീണ്ടും മേജർ അറ്റാക്ക് .
ആദ്യ തവണത്തെ അറ്റാക്കും പിന്നീടുണ്ടായ അറ്റാക്കും ചികിത്സിച്ചത് പ്രഗത്ഭനായ ഒരേ ഡോക്ടർ .... "ഔതച്ചാ, ഹൃദയത്തിലേക്ക് വേറെ വഴിവെട്ടിയേ തീരൂ " ഡോക്ടർ കർശനമായി പറഞ്ഞു . " അതു വേണ്ട ഡോക്ടറെ , ഞാനെൻ്റെ വഴിക്ക് തന്നെ അങ്ങ് പൊയ്ക്കോളാം " ചിരിയോടെ ഔതച്ചൻ്റെ മറുപടി .....
ആ ധൈര്യം ഔതച്ചൻ നിത്യം കുരിശു വരച്ചു പ്രാർത്ഥിക്കുന്ന ഈശോയ്ക്കും ഇഷ്ട്ടപ്പെട്ടു കാണണം ; വാരിക്കോരിക്കൊടുത്തു പിന്നെയും നീണ്ട ജീവിത വർഷങ്ങൾ .
രണ്ട് മേജർ അറ്റാക്കായതിനാൽ ഇനി പതിവ് ലഹരി വേണ്ടേ വേണ്ടെന്നുള്ള ഉപദേശവും ഡോക്ടർ കർശനമായി പറഞ്ഞു . അത് മൂളിക്കേട്ട ഔതച്ചൻ പക്ഷേ ആ പതിവ് മുടക്കിയതേയില്ല .
ഇന്നലെ രാവിലെ തന്നെ തൻ്റെ പതിവ് ക്വാട്ടാ എടുത്ത്, ഉച്ചയ്ക്ക് ചോറുമുണ്ട് , കസേരയിലിരുന്ന് ഔതച്ചൻ കൂളായങ്ങു പോയി ....
ക്ലൈമാക്സ് ഇനിയാണ് ; അടുത്ത കാലത്ത് പ്രായത്തിൻ്റേതായ ശാരീരിക അസ്വസ്ഥതകൾ കാരണം ഔതച്ചനെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ പരിശോധിച്ചതും പഴയ ഹൃദയ രോഗ ചികിത്സകൻ തന്നെ ; അന്ന് ഈ ഡോക്‌ടർ ഔതച്ചൻ്റെ മകനും സത്യം ഓൺ ലൈൻ ചീഫ് എഡിറ്ററുമായ വിൻസെൻ്റ് നെല്ലിക്കുന്നേലിനോടു പറഞ്ഞു ; 30 വർഷം മുമ്പ് ബൈപ്പാസ് സർജറി ചെയ്യാത്തതു നന്നായി . അന്നത് ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ഇത്രകാലം ഔതച്ചേട്ടൻ ജീവിച്ചിരുന്നു എന്ന് വരില്ലായിരുന്നു !!!
സംസ്‌കാരം നാളെ (ചൊവ്വാഴ്ച )2 30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ ( കുഞ്ചിറകാട്ടിൽ കൺസ്ട്രക്ഷൻസ്, അയര്‍ക്കുന്നം), പരേതനായ ആന്‍റോ ജോസഫ്.
മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ഛത്തീസ്ഗഢ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).
മൃതദേഹം ചൊവ്വാ രാവിലെ 8 - മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
70 12 23 03 34




0 Comments