ഗണേഷ് കുമാറിനെ ഒഴിവാക്കിയത് പുതിയ ആളുകൾക്ക് അവസരം നൽകാനെന്ന് ജി സുകുമാരൻ നായർ



 കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെ ഒഴിക്കാൻ തീരുമാനം എടുത്തതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 

 പത്തനാപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ജനാധിപത്യപരമല്ലെന്ന ഗണേഷിൻ്റെ ആരോപണത്തിന് ജനറൽ സെക്രട്ടറിയുടെ മറുപടി ഇങ്ങനെയായിരുന്നു:-  കെ ബി ഗണേഷ് കുമാര്‍ 12 പേരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്നത് വാലിഡ് ആണോ? ഇവര്‍ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങള്‍ അല്ല. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിക്കാര്‍ രാജിവെച്ചിരുന്നു. രാജിവെച്ചതോടെ ക്വാറം നഷ്ടപ്പെട്ടു. യഥാര്‍ഥ കമ്മിറ്റിയില്‍ ഉണ്ടായ ആളുകളാണ് ക്വാറം നഷ്ടപ്പെടുന്ന തരത്തില്‍ രാജി നല്‍കിയത്. തുടര്‍ന്ന് യൂണിയന്റെ പ്രവര്‍ത്തനത്തിന് പുതിയ ഒരു സംവിധാനം ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ കൂടെ പിന്നീട് വന്നവര്‍ ആരാണ് എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ കേസ് കൊടുക്കാല്ലോ. 


എന്‍എസ്എസിന് ജനാധിപത്യമില്ല എന്ന് ആരെങ്കിലും പറയുമോ? ജനറല്‍ സെക്രട്ടറിയെ തള്ളുന്നില്ല എന്ന് ഗണേഷ് കുമാര്‍ പറയുന്നത് വേലയാണ്. അത് അവരുടെ തൊഴില്‍ ആണ്. ജനറല്‍ സെക്രട്ടറിയെ തള്ളാന്‍ കഴിയില്ല ആര്‍ക്കും. ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അഡ്രസ് കാണില്ല.’- ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. അതിനിടെ അംഗത്വം പുതുക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മരിക്കും വരെ പദവിയില്‍ തുടരാന്‍ ആഗ്രഹമില്ല. താന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. എന്നാല്‍ പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ലെന്നും കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. 

 ‘ഞാന്‍ ഒരു ടേം അല്ലേ ഉണ്ടായിരുന്നത്. ഇപ്രാവശ്യം ഇല്ല. എന്നെ സംബന്ധിച്ച് എന്‍എസ്എസില്‍ ഞാന്‍ മരിക്കുന്നത് വരെ സ്ഥാനത്ത് ഇരിക്കുന്ന ആളാണോ. അല്ലല്ലോ. മാറിയും തിരിഞ്ഞുമൊക്കേ വരും.അതൊന്നും കുഴപ്പമില്ല. നമ്മള്‍ ജനങ്ങളോടൊപ്പം ഉണ്ട്. എന്‍എസ്എസിനോട് ഒപ്പമുണ്ട്. പുതുക്കി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മറ്റുള്ളവര്‍ അത് ആവശ്യപ്പെട്ട് കാണും.



 പത്തനാപുരത്ത് പ്രാദേശികമായി ഉണ്ടായ വിഷയങ്ങളൊക്കെ ഇതിന് ഘടകമായിട്ടുണ്ടാകാം. അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണ്. ഭൂരിപക്ഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഉറപ്പിച്ച് പറയാം. രേഖകള്‍ എന്റെ കൈവശമുണ്ട്. 18 അംഗ കമ്മിറ്റിയില്‍ 12 പേരുടെ പിന്തുണ എനിക്ക് ഉണ്ട്. അതാണ് ഡെമോക്രസി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥാനമാനങ്ങള്‍ എനിക്ക് പ്രശ്‌നമല്ല. എന്‍എസ്എസില്‍ വന്നത് അതിന് വേണ്ടിയിട്ടല്ല’- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. 

 ‘ഞാന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ല. രജിസ്ട്രാര്‍ ചെയ്തത് ശരിയല്ല എന്ന അഭിപ്രായക്കാരന്‍ തന്നെയാണ്. അതു തെളിയിക്കാന്‍ എനിക്ക് കഴിയും. നിയമനടപടിയില്ല. എന്‍എസ്എസിനെ തിരെ കേസ് ഒന്നും കൊടുക്കില്ല. ജനറല്‍ സെക്രട്ടറിക്ക് കാര്യങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ എന്നെ വച്ചത് ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. ജനറല്‍ സെക്രട്ടറി തന്നെയാണ് എന്നെ വെച്ചത്. ഇത്തവണ വേറെ ആളാണ് നല്ലതെന്ന് തോന്നി കാണും. അതില്‍ എന്താണ് കുഴപ്പം?’- ഗണേഷ് കുമാര്‍ വ്യക്തമാക്കി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments