ആദ്യം വെട്ടിവീഴ്ത്തി... ഇപ്പോള്‍ പുല്ലുവില... ഏഴാച്ചേരിയില്‍ വഴിയരികില്‍ നശിച്ച് കൂറ്റന്‍ ആഞ്ഞിലിമരം...





സുനില്‍ പാലാ


വലിയൊരു ആഞ്ഞിലി മരം... ആര്‍ക്കും വേണ്ടാതെ വഴിയരുകില്‍ കിടന്ന് നശിക്കാനാണിതിന്റെ വിധി. ഒന്നര വര്‍ഷം മുമ്പ് ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപം പുറമ്പോക്കില്‍ നിന്ന ആഞ്ഞിലി മരം റവന്യു അധികൃതര്‍ ഇടപെട്ട് മുറിച്ചിട്ടതാണ്. അപകട ഭീഷണി കണക്കിലെടുത്താണ് അന്ന് മരം മുറിച്ചത്.

മുറിച്ച മരം ക്രെയിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള പി.ഡബ്ല്യു.ഡി. റോഡുവക്കിലേക്ക് തള്ളുകയായിരുന്നു. ഏകദേശം നൂറിഞ്ച് വണ്ണമുള്ള തടി ഒന്നര വര്‍ഷത്തോളമായി മഴയും വെയിലുമേറ്റ് വഴിയരുകില്‍ കിടക്കുകയാണ്. പുറമ്പോക്ക് പഞ്ചായത്തിന്റേതാണെങ്കില്‍ പഞ്ചായത്ത് അധികൃതരും  പി.ഡബ്ല്യു.ഡി. പുറമ്പോക്കാണെങ്കില്‍ പി.ഡബ്ല്യു.ഡി. അധികൃതരുമാണ് ഫോറസ്റ്റ് അധികൃതരെക്കൊണ്ട് ഇതിന് വിലയിടീച്ച് ലേലനടപടികള്‍ നടത്തേണ്ടത്. എന്നാല്‍ ഒരു വകുപ്പുകാരും നിലവില്‍ ഇത് ഏറ്റെടുക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല വഴിയരുകില്‍ ഇട്ടിരിക്കുന്നതിനാല്‍ രണ്ട് വാഹനങ്ങള്‍ വന്നാല്‍ സൈഡ് ചേര്‍ന്ന് പോകാനും ബുദ്ധിമുട്ടുണ്ട്. നിലവില്‍ മരം നല്ല കാതലുള്ളതായിട്ടാണ് മനസ്സിലാക്കുന്നത്. ലേല നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ സര്‍ക്കാരിന് പണം കിട്ടുന്നതിനൊപ്പം ഏറ്റെടുക്കുന്നവര്‍ക്കും എന്തെങ്കിലും പ്രയോജനം ഉണ്ടായേനെ.

വഴിയരുകില്‍ കിടക്കുന്ന തടിക്ക് മേലേയ്ക്ക് ഇതിനോടകം കാട്ടുപള്ളകളും മറ്റും പടര്‍ന്നുകയറിയതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.


തടികള്‍ വെറുതെ നശിപ്പിക്കരുത്

പലയിടത്തും പി.ഡബ്ല്യു.ഡി. റോഡ് വക്കില്‍ ഇങ്ങനെ തടികള്‍ അനാഥമായി കിടക്കുന്ന സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കി എത്രയുംവേഗം തടികള്‍ ലേലം ചെയ്യണമെന്നും പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. ഏഴാച്ചേരി സ്‌കൂളിന് സമീപം ഒന്നാംന്തരം ആഞ്ഞിലി മരം ഇപ്രകാരം നശിക്കുന്നത് സംബന്ധിച്ച് റവന്യു-പഞ്ചായത്ത് അധികാരികള്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും പ്രസിഡന്റ് ജോയി കളരിക്കല്‍ അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments