വെറും രണ്ടുമണിക്കൂറിന്റെ ഇടവേളയില്‍ നടന്ന നാടകീയ നീക്കങ്ങളാണ് പാലാ നഗരസഭയില്‍ യു.ഡി.എഫിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകാന്‍ കാരണമായതെന്ന കൃത്യമായ വിവരം യെസ് വാര്‍ത്തയ്ക്ക് ലഭിച്ചു.
കോണ്‍ഗ്രസിലെ ചില നേതാക്കളുടെ മധ്യസ്ഥതയില്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സെബാസ്റ്റ്യന്‍ ജെ. പനയ്ക്കലിനെ വൈസ് ചെയര്‍മാനാക്കാനുള്ള ധാരണയാണ് രൂപപ്പെട്ടിരുന്നത്.
പിന്നീട് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു മാത്യൂസിന്റെ അടുത്ത അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു ഇത് സംബന്ധിച്ച് മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ച നടന്നത്. ഇതിന്റെ ഭാഗമായി നഗര വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ബിജു മാത്യൂസ് സ്വയം പിന്‍മാറാന്‍ തയ്യാറായിരുന്നുവെന്നും, സെബാസ്റ്റ്യന്‍ ജെ. പനയ്ക്കലിനെ വൈസ് ചെയര്‍മാനാക്കുന്നതിന് ബിജുകൂടി അനുകൂലിച്ചിരുന്നു എന്നുമാണ് സൂചന.
ഈ ധാരണയുടെ ഭാഗമായി വിമതരായ നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ യു.ഡി.എഫ് പാളയത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനൊപ്പം ഇവര്‍ക്കെതിരായ പാര്‍ട്ടി നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഒത്തുതീര്‍പ്പിലേക്കുള്ള സാധ്യതകളും വാഗ്ദാനം ചെയ്തിരുന്നു.
നിര്‍ണായകമായി വൈകിയ തീരുമാനം
എന്നാല്‍ യു.ഡി. എഫിനോടു സഹകരിക്കുന്ന ഒരു കക്ഷിയുടെ അന്തിമ തീരുമാനം വൈകിയതോടെയാണ് സാഹചര്യം മാറിമറിഞ്ഞത്. ഇതിനിടെ നഗര വികസന മുന്നണി കണ്‍വീനര്‍ ബിജു പാലൂപ്പടവില്‍ നാടകീയമായി ബിജു മാത്യൂസിനെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
നഗരവികസന മുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷവും ബിജു മാത്യൂസ് 'എനിക്ക് സ്ഥാനം വേണ്ട, ഞാന്‍ വരുന്നില്ല' എന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ യു.ഡി.എഫ് ഭാഗത്തെ അനിശ്ചിതത്വം നീണ്ടതോടെ താന്‍ ഇരു മുന്നണികള്‍ക്കിടയില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒടുവില്‍ നഗര വികസന മുന്നണിയുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു ബിജു മാത്യൂസ് എന്നാണ് സൂചന.
13-13 കക്ഷിനില വരെ ലക്ഷ്യമിട്ട പദ്ധതി
നഗരസഭയില്‍ യു.ഡി.എഫിന് ഒമ്പത് അംഗങ്ങളാണ് ഉള്ളത്. വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ലിസി കുട്ടി മാത്യു, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവര്‍ക്കൊപ്പം ബിജു മാത്യൂസും ചേര്‍ന്നാല്‍ അംഗബലം 13 ആകുമെന്നായിരുന്നു കണക്ക്.
അതേസമയം നഗര വികസന മുന്നണിക്കും ചെയര്‍പേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെ 13 അംഗങ്ങളെന്ന കക്ഷിനിലയിലേക്ക് മത്സരം എത്തിക്കാനാകുമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാല്‍ ഫലം മാറാമെന്ന വിലയിരുത്തലും യു.ഡി.എഫിലുണ്ടായിരുന്നു.
70 12 23 03 34





0 Comments