കളരിയാമ്മാക്കല്‍ കടവ് പാലം ഒരു വര്‍ഷത്തിനുള്ളില്‍ തുറന്നുകൊടുക്കും: മാണി സി കാപ്പന്‍



ഒന്‍പതു വര്‍ഷം മുമ്പ് അപ്രോച്ച് റോഡ്, തുടര്‍ റോഡ് സൗകര്യങ്ങള്‍ ഇല്ലാതെ നിര്‍മ്മിച്ച കളരിയാമ്മാക്കല്‍ പാലം ഒരു വര്‍ഷത്തിനുള്ള പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. 

 
പാലത്തിന്റെ ആവശ്യത്തിനായി സര്‍ക്കാര്‍ അനുവദിച്ച 13.39 കോടി രൂപ ഉപയോഗിച്ചു തുടര്‍ റോഡിനായി ആവശ്യമുള്ള സ്ഥലം അക്വയര്‍ ചെയ്യാനും അപ്രോച്ച് റോഡ് നിര്‍മ്മിക്കാനും വിനിയോഗിക്കും. മന്ത്രിതലത്തിലും വകുപ്പുതലത്തിലും നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണിത്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികള്‍ക്കു തുടക്കമാകും. കണ്ടിന്‍ജെന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എം എല്‍ എ വ്യക്തമാക്കി. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതോടെ എത്രയും വേഗം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്ന്  മാണി സി കാപ്പന്‍  പറഞ്ഞു.

പാലാ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാസം തോറും ചേരുന്ന അവലോകന യോഗത്തിലാണ് എം എല്‍ എ ഇക്കാര്യം വ്യക്തമാക്കിയത്.  യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്,പാലം,കെട്ടിടവിഭാഗം ,മെയിന്റനന്‍സ് .കെ.എസ്.റ്റി.പി തുടങ്ങിയ വിഭാഗങ്ങളിലെ അസി.എന്‍ജിനീയര്‍ മുതല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.

മാസംതോറും നടക്കുന്ന ഈ യോഗം പ്രവൃത്തികളുടെ പുരോഗതി വേഗത്തില്‍ ആക്കുന്നതിനും തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.

റിവര്‍വ്യൂ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കോമളം ഹോട്ടല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തുകയും ബന്ധപ്പെട്ടവരുടെ യോഗം എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത് പ്രശ്നം പരിഹരിക്കും.
 
രാമപുരം മാറിക റോഡിന്റെ ശോച്യാവസ്ഥപരിഹരിക്കുന്നതിന് ഇന്നു തന്നെ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എം.എല്‍.എ പി.ഡബ്ലൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   മാനത്തൂര്‍ നെല്ലിയാനിക്കുന്ന് റോഡ് മെയിന്റന്‍സ് സ്‌കീമില്‍ 1.50 കി.മീ ദൂരം പുനരുദ്ധരിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി എം.എല്‍.എ അറിയിച്ചു.
 
പാലാ സെന്റ് തോമസ് കോളേജ് മുതല്‍ പുലിയന്നൂര്‍ പാലം വരെയുള്ളറോഡിന്റെ സൈഡ് ഐറിഷ് ഡ്രയിന്‍ നടത്തുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ബഡ്ജറ്റില്‍ അനുവദിച്ച കുരിശുങ്കല്‍ പാലവുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ സഹായം ഉണ്ടാകണമെന്ന് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.  ഇടയാറ്റ് ഗണപതി ക്ഷേത്രം പാലം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെ തീരുമാനം അടിയന്തരമായി ലഭ്യമാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. കടവുപുഴപാലം നിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചക്കാമ്പുഴ ഗവണ്‍മെന്റ് സ്‌കൂളിന്റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് രാമപുരം പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments