പാതയോരത്ത് അപകടാവസ്ഥയില്‍ കിടന്നിരുന്ന തടികഷ്ണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നീക്കി



മുട്ടം പെരുമറ്റം കനാലിന് സമീപത്തും എഞ്ചിനീയറിംഗ് കോളേജിന് സമീപത്തും റോഡരുകില്‍ അപകടാവസ്ഥയില്‍ കിടന്നിരുന്ന തടിക്കഷ്ണങ്ങളും ചപ്പ് ചവറും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ റോഡരുകിലേക്ക് ഒതുക്കി അപകടാവസ്ഥ താല്‍ക്കാലികമായി പരിഹരിച്ചു.

എഞ്ചിനീയറിംഗ് കോളേജിന് സമീപം റോഡരുകില്‍ കിടന്നിരുന്ന തടിക്കഷ്ണത്തില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങിയ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മേലുകാവ് സ്വദേശിയായ അമ്മയും മകനും കഴിഞ്ഞ ദിവസം അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. തൊടുപുഴ ഭാഗത്തുള്ള ബന്ധു വീട്ടില്‍ പോയി അമ്മയും മകനും തിരികെ വരുമ്പോഴാണ് അപകടം.

എഞ്ചിനീയറിംഗ് കോളേജിന് സമീപത്തും പെരുമറ്റം കനാലിനോട് ചേര്‍ന്ന് പഴയ റോഡ് ആരംഭിക്കുന്ന സ്ഥലത്തും റോഡിന്റെ വശങ്ങളില്‍ അപകടകരമായ അവസ്ഥയില്‍ തടിക്കഷ്ണങ്ങളും മരത്തിന്റെ ചപ്പ് ചവറുകളും കൂടി കിടക്കുന്ന അവസ്ഥയായിരുന്നു. റോഡരുകില്‍ അപകടാവസ്ഥയിലായിരുന്ന മരങ്ങള്‍ മുറിച്ചതിന്റെ തടിക്കഷ്ണങ്ങളും അവശിഷ്ടങ്ങളുമാണ് പ്രദേശത്ത് തള്ളിയത്. 


മലങ്കര എസ്റ്റേറ്റും പൊതുമരാമത്ത് വകുപ്പും തമ്മില്‍ മരത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ മുറിച്ച് മാറ്റിയ തടിക്കഷ്ണങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇവിടെ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments