വായന ദിനത്തില്‍ കിച്ചുക്കുറുക്കന്‍ വീണ്ടും വരുന്നു.




സുനില്‍ പാലാ


വായനയ്ക്ക് ചിലങ്ക ചാര്‍ത്തി കിച്ചുക്കുറുക്കന്‍ ഇന്ന് വീണ്ടും വരുന്നു. പ്രമുഖ നോവലിസ്റ്റ് അന്തീനാട് ജോസ് കാല്‍നൂറ്റാണ്ട് മുമ്പെഴുതി പുസ്തകരൂപത്തിലാക്കിയ 101 കുറുക്കന്‍ കഥകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ന് പുനഃപ്രകാശനം ചെയ്യുന്നത്. 
 


ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലൂടെ കഥാലോകത്തെ മുന്നോട്ട് നയിച്ച കഥാകാരന് ഇത് ജന്‍മസാഫല്യം. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ''ദീപനാളം'' കലാദേശീയ വാരികയിലൂടെ പരമ്പരയായി പ്രസിദ്ധീകരിച്ച കുറുക്കന്‍ കഥകള്‍ അന്നത്തെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കുടിയേറിയ കഥകളായിരുന്നു. 


കിച്ചു എന്ന ഒരു കുറുക്കനെ പ്രധാന കഥാപാത്രമായി രചനകള്‍ ആരംഭിച്ചു. കുറുക്കന്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മനുഷ്യരായിരുന്നു എന്നതാണ് ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത. ഓരോ ആഴ്ചയിലും ഓരോ കഥവീതം അച്ചടിച്ചുവന്നു. അങ്ങനെ ഇരുനൂറില്‍പരം ആഴ്ചയോളം ഈ കഥകള്‍ നീണ്ടുനിന്നു. ഹാസ്യവും അക്കാലത്തെ രാഷ്ട്രീയവും കുറുക്കന്റെ കൗശലവും ഒക്കെ ചേര്‍ന്ന് വായനക്കാര്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരു അനുഭൂതിയായിരുന്നു ഈ കഥകള്‍. ദീപനാളത്തില്‍ നാലുവര്‍ഷം തുടര്‍ച്ചയായി വന്ന ഈ കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 101 കഥകളാണ് കുറുക്കന്‍ കഥകളെന്ന പേരില്‍ പിന്നീട് പുസ്തകമായത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന കഥാപുസ്തകമായി ഇത്. 


നോവല്‍, കഥ, നാടകം, ബാലസാഹിത്യം എന്നീ മേഖലയിലെല്ലാമായി നൂറോളം പുസ്തകങ്ങളെഴുതിയിട്ടുള്ള അന്തീനാട് ജോസിന്റെ ഇഷ്ടിക എന്ന നോവല്‍ അക്കാലത്തെ ഏറ്റവും പ്രശസ്തമായ കഥയായിരുന്നു. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഉള്‍പ്പെടെ രണ്ട് ഡസനോളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള അന്തീനാട് ജോസ് പാലായ്ക്കടുത്ത് അന്തീനാട്ടില്‍ വെള്ളിയാംകണ്ടം കുടുംബത്തിലാണ് ജനിച്ചത്. ഭാര്യ പരേതയായ മോളി. ഏകമകള്‍ മോനിക്ക മേരി. മരുമകന്‍ ആല്‍ബിന്‍.



കിച്ചുക്കുറുക്കന്‍

കോന്നി വനാന്തരങ്ങളിലെ ആനച്ചന്തയ്ക്കടുത്ത് വലിയ ഇലവുഭാഗത്തെ ഒരു നിബിഡവനത്തില്‍ ജനിച്ച കിച്ചുകുറുക്കന്‍ കുട്ടികളുടെ മനസ്സില്‍ നായകനായി കുടിയേറി. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു പുലിയുമായുള്ള സംഘട്ടനത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട കിച്ചു എന്ന കുറുക്കന്‍ സ്വപരിശ്രമം കൊണ്ടും കൗശലംകൊണ്ടും മാതാപിതാക്കളുടെ ഘാതകനായ പുലിയെ ചതിയില്‍പ്പെടുത്തി വധിച്ചതോടെ കാട്ടിലും നാട്ടിലും ഹീറോയായി മാറിയതായിരുന്നു കഥ. വായനക്കാരെ അങ്ങേയറ്റം ഹരം പിടിപ്പിച്ചു അന്തീനാട് ജോസിന്റെ നോവല്‍.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments