ചേര്‍പ്പുങ്കല്‍ പഴയപാലവും ചേര്‍പ്പുങ്കല്‍ ചകിണിപ്പാലവും മെയ് 30 മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി എം.എല്‍.എ.മാര്‍



ചേര്‍പ്പുങ്കല്‍ പഴയപാലവും ചേര്‍പ്പുങ്കല്‍ ചകിണിപ്പാലവും 
മെയ് 30 മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി എം.എല്‍.എ.മാര്‍

നാളുകളായി നിലനിന്നിരുന്ന അപകടാവസ്ഥ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിന്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ പഴയപാലവും ചേര്‍പ്പുങ്കല്‍ ചകിണിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., മാണി സി. കാപ്പന്‍ എം.എല്‍.എ. എന്നിവര്‍ അറിയിച്ചു. 
മെയ് 30 രാവിലെ 10 മണിയ്ക്ക് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി ഹാളില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ചേരുന്നതാണ്. മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പഴയപാലം അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അടച്ചിടുകയുണ്ടായി. പഴയപാലത്തിന്റെ കൈവഴികള്‍ പല സ്ഥലത്തും തകര്‍ന്നുപോയതുമൂലം അപകടാവസ്ഥ നിലനിന്നിരുന്നു. 
ചേര്‍പ്പുങ്കല്‍ പള്ളി ഭാഗത്തേക്ക് വിവിധ വിദ്യാലങ്ങള്‍, മെഡിസിറ്റി ആശുപത്രി എന്നുവിടങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ആശങ്കയോടെയാണ് പഴയപാലത്തിലൂടെ പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്രകാരമുള്ള അപകടാവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകുന്നതിന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി കാപ്പന്‍ എം.എല്‍.എയും ഇടപെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്നത്. ചേര്‍പ്പുങ്കല്‍ പഴയപാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കിമാറ്റുന്നതിനും നവീകരിക്കുന്നതിനുംവേണ്ടി പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ടാണ് പഴയപാലം സഞ്ചാരയോഗ്യമാക്കി മാറ്റിയിട്ടുള്ളത്. 


ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മ്മിച്ചതിനെ തുടര്‍ന്ന് ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ കാല്‍നടക്കാര്‍ക്ക് പുതിയ പാലത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള ഫുട്പാത്ത് സൗകര്യം ലഭ്യമായിട്ടില്ല. ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി ചേര്‍പ്പുങ്കല്‍ പുതിയതായി നിര്‍മ്മിച്ച സമാന്തരപാലം വാഹനയാത്രയ്ക്ക്  വേണ്ടിയും അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കി മാറ്റിയ പഴയപാലം കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമായി മാറ്റാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച തീരുമാനം പുതിയ പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയ സന്ദര്‍ഭത്തില്‍ത്തന്നെ പി.ഡബ്ല്യു.ഡി. തലത്തില്‍ കൈക്കൊണ്ടിട്ടുള്ളതാണ്. വാഹനയാത്കക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതിലൂടെ തൃപ്തികരമായും സുരക്ഷിതമായും സഞ്ചരിക്കാന്‍ കഴിയുന്നു. 


ചേര്‍പ്പുങ്കല്‍ - പാലാ ഓള്‍ഡ് റോഡിലുള്ള ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം പ്രളയക്കെടുതിയില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഹെവി വെഹിക്കിള്‍സിന് യാത്രാവിലക്കേര്‍പ്പെടുത്തിക്കൊണ്ട് പി.ഡബ്ല്യു.ഡി. തീരുമാനമെടുത്തിരുന്നു. ചകിണിപ്പാലം ബലപ്പെടുത്തുന്നതിനുവേണ്ടി മാണി സി.കാപ്പന്‍ എം.എല്‍.എ.യുടെയും  നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസിന് എസ്റ്റിമേറ്റും നിവേദനവും  സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 32.84 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. കോട്ടയം ബ്രിഡ്ജസ് വിഭാഗം നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചകിണിപ്പാലത്തിന്റെ അടിത്തട്ട് ബലപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലത്തിലൂടെ എല്ലാവാഹനങ്ങള്‍ക്കും കടന്നുപോകാവുന്ന വിധത്തിലുള്ള യാത്രാസൗകര്യം ഉറപ്പുവരുത്താന്‍ മെയ് 30 വരെ നടപ്പാക്കാന്‍ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് കടുത്തുരുത്തി പാലാ അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ സംയുക്തമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തതായി മോന്‍സ് ജോസഫ് എം.എല്‍.എയും മാണി സി. കാപ്പന്‍ എം.എല്‍.എ.യും വ്യക്തമാക്കി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments