സ്‌കൂൾയാത്രയ്ക്കു സുരക്ഷ ഉറപ്പാക്കാൻ 'ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം' .... 996 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി
സ്‌കൂളിലേക്കും തിരിച്ചുവീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ 'ഓപറേഷൻ സുരക്ഷിത വിദ്യാരംഭം- 2025' ന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനും സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കും കീഴിലാണ് പരിശോധന നടക്കുന്നത്.
ജില്ലയിൽ മൊത്തം 1793 സ്‌കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ 996 വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി. അപാകങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ എത്രയും പെട്ടെന്ന് അവ പരിഹരിച്ച് ഫിറ്റ്‌നെസ് പരിശോധന പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക്, ലൈറ്റ് ഡോർ, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി.പി.എസ്., വേഗപ്പൂട്ട് , അഗ്‌നിരക്ഷാ സംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. സംവിധാനം സുരക്ഷാ മിത്ര സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.വിദ്യാവഹൻ ആപ്പുമായും ടാഗ് ചെയ്യണം. സ്‌കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്ര പോർട്ടലിൽ ലഭ്യമാകുന്നതിനുവേണ്ടിയാണിത്. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കർ പതിപ്പിക്കും. ഡ്രൈവർമാർക്ക് അവർ ഓടിക്കുന്ന തരത്തിലുള്ള വാഹനങ്ങൾ ഓടിച്ചു 10 വർഷത്തെ പരിചയം വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ എല്ലാ ബസുകളിലും ഉണ്ടായിരിക്കണം. കൂളിംഗ് ഫിലിം /കർട്ടൻ എന്നിവയുടെ ഉപയോഗം സ്‌കൂൾ വാഹനത്തിൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശത്തും പ്രദർശിപ്പിച്ചിരിക്കണം.
വാഹന പരിശോധനയെക്കാപ്പം ഡ്രൈവർമാർക്കും ആയമാർക്കുമുള്ള ക്ലാസ്സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. ഡ്രൈവർമാർക്കും സ്‌കൂൾ അധികൃതർക്കുമായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അഗ്‌നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട വിധം തുടങ്ങിയ കാര്യങ്ങളാണ് ക്ലാസിൽ വിശദീകരിക്കുന്നത്.
0 Comments