മാനേജരെ മര്‍ദിച്ചെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദിച്ചു എന്നാണ് മാനേജര്‍ വിപിന്‍ ആരോപിച്ചത്. കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ 26ന് ഉച്ചയ്ക്ക് മര്‍ദനമേറ്റെന്നാണ് മാനേജരുടെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയതായും വിപിന്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ആരോപണങ്ങള്‍ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്നും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
0 Comments