ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടത് അഭിമാനത്തോടെ കാണുന്നുവെന്ന് ശശി തരൂര്‍.
വിവാദം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും തരൂര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്ററി കാര്യമന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെ കുറിച്ച് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്നും ശശി തരൂര്‍ പറഞ്ഞു. 88 മണിക്കൂര്‍ നീണ്ട യുദ്ധം നമ്മള്‍ കണ്ടതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണുന്നില്ല.
ഭാരതം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അത് നിറവേറ്റണം. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആര്‍ക്കും എന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.
മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. ശശി തരൂരിനെ കൂടാതെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘങ്ങളെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ളവരാണ് നയിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ശ്രീകാന്ത് ഷിന്‍ഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ സുപ്രിയ സുലേ എന്നിവരും ഓരോ സംഘത്തെ നയിക്കും.
0 Comments