ആര്‍ച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് മാര്‍പാപ്പ ഇന്നു പാലിയം നല്‍കും


വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാലിയം നല്‍കും. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാൾക്കുർബ്ബാന മദ്ധ്യേയാണ് ലെയോ പതിനാലാമൻ പാപ്പായിൽ നിന്ന് മൂന്നു ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായ മെത്രാന്മാർ പാലീയം സ്വീകരിക്കുക.


പാപ്പായുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാര ഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിൻറെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിൻരോമത്താൽ നിർമ്മിതവുമാണ് പാലിയം.മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം.


കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപത ആർച്ച്ബിഷപ്പ് ജോൺ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്നു പാലിയം സ്വീകരിക്കുന്നവര്‍. ഇന്നു രാവിലെ റോമിലെ സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും ദിവ്യബലി ആരംഭിക്കുക.കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ പ്രതിനിധിസംഘവും ഈ തിരുന്നാൾക്കുർബാനയിൽ പങ്കുകൊള്ളും.


ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു സഭയുടെ പാരമ്പര്യം. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു. വെഞ്ചിരിപ്പും കൈമാറ്റവും മാത്രമാണ് ജൂണ്‍ 29നു നടന്നിരിന്നത്.


പിന്നീട് മറ്റൊരു ദിവസം അതാത് അതിരൂപതകളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ പാലിയം ധരിപ്പിക്കുന്ന പതിവാണ് ഉണ്ടായിരിന്നത്. എന്നാല്‍ എല്ലാ ചടങ്ങും വത്തിക്കാനില്‍ ഒരു ദിവസം തന്നെ നടത്തുവാനാണ് ലെയോ പാപ്പയുടെ തീരുമാനം. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments