ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തുന്ന പടയൊരുക്കമായാണ് ഡ്രക്സിറ്റ് ഉച്ചകോടിയെ കാണുന്നതെന്ന് സംവിധായകൻ ബ്ലെസി. കോൺക്ലേവിന്റെ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയിൽപ്പെട്ട ഒരാൾക്ക് നല്ലൊരു പ്രഭാതത്തിലേക്ക് ഉണരാൻ കഴിയില്ല. ലഹരി ഉപയോഗിച്ചാൽ ഭാവനാസമ്പന്നരാകാം എന്ന തെറ്റായ ചിന്ത പലരിലുമുണ്ട്.
നമ്മുടെ ശരീരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ആരും ലഹരിയിലേക്ക് തിരിയില്ല. സംവിധാനം ചെയ്ത 8 സിനിമകളുടയും ലൊക്കേഷനുകളിലും ലഹരി ഉപയോഗിച്ചവർ ഉണ്ടായിരുന്നില്ല എന്നത് സാക്ഷ്യപ്പെടുത്താൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിപത്ത് നാടിന്റെ ശാപമായി മാറിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
നാടിനെ കാർന്നുതിന്നുന്ന മദ്യ-മയക്കുമരുന്ന് ഭീഷണിയെ നേരിടുവാൻ മതങ്ങൾക്കും, രാഷ്ട്രീയപാർട്ടികൾക്കും,സന്നദ്ധസംഘടനകൾക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടികൂടിയാണ് ഈ പോരാട്ടം.ലഹരി ഉപയോഗത്തെ ഒരു രോഗമായിക്കണ്ട് ചികിത്സിക്കണം. കോവിഡിനെ തോൽപ്പിച്ചത് പോലെ ഈ വിപത്തിനെയും ചെറുത്ത് തോൽപ്പിക്കണം.
സമൂഹത്തിൽ തിരുത്തിൽ ശക്തിയാകാനുള്ള ഉത്തരവാദിത്വം ഇത്തരം ബോധവൽക്കരണപരിപാടികളിലൂടെ സഭ ഏറ്റെടുക്കുകയാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ലഹരി ഉപയോഗത്തെ നിസാരവൽക്കരിക്കുന്ന സിനിമകൾ യുവസമൂഹത്തെ സ്വാധീനിക്കുന്നുണ്ട്.
ലഹരി ഉപയോഗം ഹാനികരമാണെന്ന് എഴുതികാണിക്കുന്നതിൽ അർത്ഥമില്ല. മദ്യ-മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതിൽ സർക്കാരുകൾക്കും നിർണായപങ്ക് വഹിക്കാൻ കഴിയും. സ്ക്കൂൾ പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.
എന്നാൽ അതേ സമയം മദ്യലഭ്യത സുലഭമാക്കുന്ന നയം അപലപനീയമാണ്. പെട്ടിക്കടകൾപ്പോലെ മദ്യശാലകൾ തുടങ്ങിയ ശേഷം മദ്യപിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. മദ്യത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിലാണ് സർക്കാരുകളുടെ കണ്ണ്.
0 Comments