തൊടുപുഴയില്‍ ആശുപത്രിയിലെ മോഷണം....മുന്‍ നഴ്സിംഗ് അസിസ്റ്റന്റ് പിടിയില്‍


സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മുന്‍ നഴ്സിംഗ് അസിസ്റ്റന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം സ്വദേശി അനുമോള്‍ ജോസഫാണ് പോലീസിന്റെ പിടിയിലായത്.

 2024 മേയ് 22നാണ് ചെറുതോണി വിമലഗിരി അഞ്ചാനിക്കല്‍ സാജുവിന്റെ മകളെ ശസ്ത്രക്രിയയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കായി ആഭരണങ്ങള്‍ ഊരി ചെറിയ ടിന്നില്‍ ബാഗിലാക്കി മുറിയില്‍ സൂക്ഷിച്ചിരുന്നു. 24ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതോടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് അഞ്ചു പവന്റെ ആഭരണങ്ങള്‍ നഷ്ടമായതായി മനസിലായത്. ഇതോടെ തൊടുപുഴ പോലീസില്‍ കുടുംബം പരാതി നല്‍കി. 


ആശുപത്രിയിലെ ജീവനക്കാരായ പത്തോളം പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഴ്സിംഗ് അസിസ്റ്റന്റായ അനുമോളാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ 25 ഗ്രാം വരുന്ന മാലയും പാദസരവും കഴിഞ്ഞ ജൂണില്‍ പാലായിലെ ജ്വല്ലറിയില്‍ വിറ്റ് പണം പ്രതിയുടെ അക്കൗണ്ടിലേക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി അനുമോളാണെന്ന് ജനുവരിയോടെ പോലീസ് ഉറപ്പിക്കുകയായിരുന്നു. 


എന്നാല്‍, ഈ സമയം പ്രതി പൂര്‍ണ ഗര്‍ഭിണിയായിരുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാതെ പോലീസ് നിരീക്ഷണത്തിലാക്കി. ഇവരുടെ പ്രസവശേഷം വിശ്രമവും അനുവദിച്ചു. തുടര്‍ന്ന് ഇന്നലെ പ്രതിയെ തൊടുപുഴ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 


പോലീസ് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍നിന്നു മോഷണമുതലില്‍ ബാക്കിയുണ്ടായിരുന്ന ഒരു വജ്രമോതിരവും ഒരു ജോഡി കമ്മലും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ എന്‍.എസ്. റോയിയുടെ നിര്‍ദേശാനുസരണം എസ്ഐ വി.സി. അജിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments