ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ തോമസ് തറയിൽ ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കുകയും സ്നേഹോപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ശിൽപവുമാണ് കൈമാറിയത്.
കേരളത്തിലെ സുറിയാനികത്തോലിക്കരുടെ അഭിമാനമായി ഉയർത്തപ്പെട്ട വിശുദ്ധരുടെ ചിത്രം ആലേഖനം ദാരുശില്പ്പമാണ് തോമസ് വെള്ളാരത്തുങ്കൽ തയ്യാറാക്കിയത്. നാളുകളുടെ അദ്ധ്വാനത്തിൽ പൂർണമായും കൈയ്യാൽ കൊത്തിയെടുത്ത ശില്പത്തിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പു കതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാർഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവിൽ ഗോളവും ഗോളത്തിൽ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളിൽ സ്ഥാപിച്ച കേരളത്തിൻ്റെ മാതൃകയിൽ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അൽഫോൻസാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേർന്നിരിക്കുന്ന നാലിലകളിലായി രണ്ടു വശത്തും വിശുദ്ധരായ ഏലിയാസച്ചൻ, എവുപ്രാസ്യാമ്മ , മറിയം ത്രേസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. കേരളീയ ജനസമൂഹത്തിന് പുതുജീവൻ നൽകുവാൻ തോമ്മാശ്ലീഹായുടെ ചിത്രവും മാർത്തോമ്മാ സ്ലീവായും ചേർന്ന് മനോഹരമായ ശില്പമാണ് തോമസ് നിർമ്മിച്ചിട്ടുള്ളത്.
ഇതിനു മുമ്പും പലപ്പോഴായി ലോകത്തിലെ പല ഉന്നത വ്യക്തിത്വങ്ങൾക്കും ശില്പങ്ങൾ സമ്മാനിച്ചിട്ടുള്ള തോമസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നൽകുവാനായി ഉണ്ടാക്കിയ 263 മാർപ്പാപ്പാമാരുടെ മുഖചിത്രം ആലേഖനം ചെയ്ത അംശവടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോൾ രണ്ടു മാർപാപ്പമാർക്ക് സ്വന്തം കൈകൾ കൊണ്ട് തീർത്ത സമ്മാനം ഒരുക്കിയെന്ന അസുലഭ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് തോമസ് വെള്ളാരത്തുങ്കൽ.
0 Comments