Yes Vartha Follow Up 3
പാലാ രൂപതാ മുന്‍ വികാരി ജനറാളും പാദുവ ചൂരക്കാട്ട് കുടുംബാംഗവുമായ റവ. ഫാ.ജോര്‍ജ് ചൂരക്കാട്ട് വിടവാങ്ങുമ്പോള്‍ നാടിനും സമൂഹത്തിനും രൂപതയ്ക്കും നഷ്ടമാവുന്നത് മനുഷ്യസ്‌നേഹിയായ മുതിര്‍ന്ന വൈദികനെ .........ഇന്ന് രാവിലെ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതനായ റവ. ജോർജ് ചൂരക്കാട്ടിനെ അനുസ്മരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനും അച്ചൻ്റെ അയൽവാസിയുമായ സി.ജി. ഡാൽമി .... ഡാൽമിയുടെ സഹോദരിയുടെ ജീവൻ രക്ഷിച്ചതും ചൂരക്കാട്ടച്ചൻ !!! അക്കഥ ഇവിടെ വായിക്കാം
മംഗളം റിപ്പോർട്ടർ സി.ജി. ഡാൽമി എഴുതുന്നു :
കിടങ്ങൂര്‍ പാദുവായിലെ പ്രശസ്തമായ ചൂരക്കാട്ട്(പുത്തന്‍പുരയില്‍) കൊച്ചേട്ടന്റേയും മാമിയുടേയും മൂത്തപുത്രനായിരുന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വക്കച്ചന്‍ എന്നുവിളിച്ചിരുന്ന ഫാ.ജോര്‍ജ് ചൂരക്കാട്ട്.ചെറുപ്പത്തിലെതന്നെ തന്റെ ചുറ്റുപാടുമുള്ള എല്ലാവരോടും ഏറെ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു.തന്റെ നാട്ടിലെ നാനാജാതി മതസ്ഥരായ കുടുംബങ്ങളുമായും വ്യക്തികളുമായും സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുകയും രൂപതയുടെ ഉന്നത ശ്രേണിയിലുള്ള പദവികളിലെത്തിയപ്പോള്‍ പോലും നാട്ടിലുള്ളവരെ ഓര്‍ക്കുകയും ഏപ്പോഴും മനസില്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഇടവേളകളില്‍ നാട്ടിലെത്തുമ്പോഴും രൂപതയിലൊ മറ്റെവിടെയെങ്കിലും വച്ച് അവരെ എപ്പോഴെങ്കിലും കാണുകയും ചെയ്യുമ്പോള്‍ ഈ ഉഷ്മളത പങ്കുവയ്ക്കുകയും ചെയ്തിരുന്നു.നാട്ടിലേയും സേവനമനുഷ്ടിച്ച ദൈവാലയ പരിധിയിലേയും എല്ലാവിഭാഗത്തില്‍ പെട്ടവരുമായും നല്ല സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന സ്വഭാവസവിശേഷതയ്ക്ക് ഉടമയായിരുന്നു ചൂരക്കാട്ടച്ചൻ .
കുടുംബകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിലും അതിന് വേണ്ടി എത്രസമയം ചിലവഴിക്കുന്നതിനും അദ്ദേഹത്തിന് യാതൊരുമടിയുമില്ലായിരുന്നു.അവര്‍ക്കൊപ്പം അവരിലൊരാളായി ഏത് ജില്ലയിലേക്ക് എത്താനും ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു.നാട്ടിലുള്ളവരുടെ സുഖദു:ഖങ്ങളില്‍ ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് എപ്പോഴും ഓടിയെത്താറുണ്ടായിരുന്നു അദ്ദേഹം.നാട്ടുകാര്‍ സ്‌നേഹത്തോടെ "വക്കച്ചാ" എന്നുവിളിച്ചിരുന്നത് ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.ഏറെ പരോപകാരിയും മനുഷ്യസ്‌നേഹിയുമായിരുന്ന ഫാ.ജോര്‍ജിന്റെ പിതാവ് പുത്തന്‍പുരയില്‍ കൊച്ചേട്ടനെന്ന വര്‍ക്കിജോസഫിന്റെ പാതയിലൂടെയായിരുന്നു എന്നും വക്കച്ചനെന്ന ഇദ്ദേഹത്തിന്റെയും നടത്തം.പിതാവില്‍ നിന്ന് കണ്ടറിഞ്ഞ ആ മനുഷ്യസ്‌നേഹവും പരോപകാര സ്വഭാവവും എന്നും കൈമുതലായിരുന്നു ഫാ.ജോര്‍ജ് ചൂരക്കാട്ടിന്.
എട്ടാം ക്ലാസ്സുകാരിയുടെ ജീവന്‍ രക്ഷിച്ച ഫാ.ജോര്‍ജ് ചൂരക്കാട്ട് ......
സ്വന്തം ലേഖകൻ
കാര്‍ ഓടിച്ചുവരവെ തോട്ടില്‍ ഒഴുക്കില്‍പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയായ കുരുന്നിനെകണ്ട് വാഹനം നിര്‍ത്തി ഓടിയെത്തി തോട്ടില്‍ നിന്ന് വലിച്ചെടുത്ത് ജീവന്‍ രക്ഷിച്ചസംഭവവും ഫാ.ജോര്‍ജ് ചൂരക്കാട്ടിന്റെ ജീവിതത്തിലെ മറ്റൊരു മനുഷ്യസ്‌നേഹത്തിന്റെ നേര്‍സാക്ഷ്യം.
1989-ല്‍ ഫാ.ചൂരക്കാട്ടിന്റെ നാടായ പാദുവായില്‍ വച്ചായിരുന്നു ഈ സംഭവം.
കെഴുവംകുളം എന്‍.എസ്.എസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന ചെമ്പകശേരില്‍ സി.കെ ഗംഗാധരന്റെ മകള്‍ ഡാനി വീട്ടില്‍ നിന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു.
ഇതുപോലൊരു ജൂലൈ മാസം . നല്ലമഴയുണ്ട്.......
കുടചൂടി പാദുവ പള്ളിക്ക് മുന്നിലൂടെയുള്ള റോഡിനോട് ചേര്‍ന്ന് ഒഴുകുന്ന വീതികുറഞ്ഞ തോടിന്റെ കല്‍ക്കെട്ടിന് മുകളിലൂടെ നടന്നുപോവുകയായിരുന്ന ഡാനി കാല്‍തെന്നി നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണു.ഈ സമയം പാദുവ പള്ളിയില്‍ നിന്ന് കാറില്‍ വരികയായിരുന്ന ഫാ.ജോര്‍ജ് കുട്ടി വീഴുന്നത് കണ്ടില്ലെങ്കിലും നിവര്‍ന്ന കുടയുടെ മുകള്‍ഭാഗം കണ്ടു.ആരോ തോട്ടില്‍ വീണെന്ന് മനസിലാക്കിയ അദ്ദേഹം കാര്‍ റോഡില്‍ തന്നെ നിര്‍ത്തി ചാടിയിറങ്ങി ഓടി തോടിനരികിലെത്തിയപ്പോള്‍ ഒരു കുട്ടി വെള്ളത്തിലൂടെ ഒഴുകിവരുന്നത് കണ്ടു. ഒട്ടും മടിച്ചില്ല , ളോഹയോടെ അച്ചൻ തോട്ടിലേക്ക് ചാടാനൊരുങ്ങി.
പക്ഷേ അതിനു മുന്നേ ഒറ്റ ആയത്തിൽ കുട്ടിയുടെ ഉടുപ്പില്‍ പിടുത്തം കിട്ടുകയും തുടര്‍ന്ന് വെള്ളത്തില്‍ നിന്ന് വലിച്ചെടുത്ത് രക്ഷിക്കുകയുമായിരുന്നു.ഇതിനിടെ കുട്ടിയുടെ പുസ്തകങ്ങളും ബുക്കുകളും കുടയുമടക്കം ഒഴുകി പോവുകയും ചെയ്തു.
പ്രഥമ ശുശ്രൂഷ കൊടുത്ത ശേഷം തന്റെ കാറില്‍ തന്നെ കുട്ടിയെ തന്റെ അയല്‍വാസിയും സ്‌നേഹിതനുമായ ചെമ്പകശേരില്‍ ഗംഗാധരന്റെ വീട്ടിലെത്തിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.ഏറെ നന്ദിയോടെയാണ് ചെമ്പകശേരി കുടുംബം ഇപ്പോഴും ആ സംഭവത്തെ ഓര്‍ക്കുന്നത്.തങ്ങളുടെ മകള്‍ എന്നന്നേയ്ക്കുമായി ഇല്ലാതാകുമായിരുന്നത് ദൈവത്തിന്റെ കരംപോലെ തങ്ങളുടെ പ്രിയപ്പെട്ട വക്കച്ചന്‍ രക്ഷകനായെത്തിയത് നന്ദിയോടെ എപ്പോഴും സ്മരിക്കാറുണ്ട് ഈ കുടുംബം.മാധ്യമ പ്രവർത്തകൻ ഡാൽമിയുടെ ഇളയ സഹോദരിയായ ഡാനി ഇപ്പോൾ കൊടുങ്ങല്ലൂരിൽ കുടുംബിനിയാണ്.
ഫാ. ജോര്‍ജിന്റെ പിതാവ് കൊച്ചേട്ടന്റെ ഓര്‍മദിവസം കൂടിയായിരുന്നു അന്ന്. പരോപകാരിയായിരുന്ന തന്റെ പിതാവിന്റെ ഓര്‍മദിവസം തന്നെ ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നിമിത്തമാവാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യം പിന്നീട് പലപ്പോഴും ഡാൽമിയോടും അച്ഛൻ ഗംഗാധരനോടും കുടുംബാംഗങ്ങളോടും ഫാ.ജോര്‍ജ് ചൂരക്കാട്ട് പങ്കുവച്ചിരുന്നു.
തന്റെ നാട്ടിലുള്ളവരേയും പരിചയക്കാരേയും രൂപതയിലെ സേവനങ്ങളിലായിരിക്കുമ്പോഴും പലദിവസങ്ങളിലും ഓര്‍ക്കാറുള്ളതും ഫാ.ജോര്‍ജ് പങ്കുവയ്ക്കാറുണ്ടായിരുന്നു.
രൂപതാ വികാരി ജനറാളായിരുന്ന കാലഘട്ടത്തില്‍ അതിരാവിലെ തൊട്ടുസമീപത്തുള്ള കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ഭക്തിഗാനം കോളാമ്പിയിൽ കേൾക്കുമ്പോൾ കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ തന്റെ നാട്ടിലുള്ളവരെ ചിലരെ ഓര്‍ക്കാന്‍ ഇടയാവുമെന്ന് സന്തോഷത്തോടെ ഇദ്ദേഹം പറയാറുണ്ടായിരുന്നു.
ഒരിക്കല്‍ രൂപതാ ആസ്ഥാനത്തെത്തിയ സി.ജി. ഡാൽമിയോട് തന്റെ അച്ഛനെ എന്നും ഞാന്‍ ഓര്‍ക്കാറുണ്ട് എന്നു അച്ചൻ പറഞ്ഞു . 'അതെങ്ങനെയെന്ന ഡാൽമി ആശ്ചര്യംകൂറവേ ഫാ.ചൂരക്കാട്ട് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു;
"ഗംഗാധരാ....... എന്നു തുടങ്ങുന്ന ഗാനം കടപ്പാട്ടൂര്‍ അമ്പലത്തില്‍ നിന്ന് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് എന്റെ സുഹൃത്തും അയല്‍വാസിയുമായ ഗംഗാധരനെയാണ്. എനിക്കറിയാവുന്ന ഗംഗാധരന്‍ അദ്ദേഹമാണ് ....... ".
രൂപതാ സെമിനാരി റെക്ടറായും വികാരി ജനറാളായും പാലാ കത്തീഡ്രലടക്കം വിവിധ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ചൂരക്കാട്ട് എല്ലായിടത്തും മനുഷ്യസ്‌നേഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ ചാര്‍ത്തിയാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
0 Comments