പാലാ - തൊടുപുഴ റോഡില്‍ പൊലിഞ്ഞത് 2 ജീവന്‍... തളംകെട്ടി ചോര, കണ്ണ് തുറക്കാതെ അധികൃതര്‍.




സുനില്‍ പാലാ


''നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ കടയുടെ മുന്നില്‍ റോഡിലെ പോസ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരൊച്ച കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്‍ അമിത വേഗതയില്‍ പാഞ്ഞ് വരികയാണ്. ഞൊടിയിടയില്‍ ഞാന്‍ കടയിലേക്ക് ചാടിക്കയറി. തൊട്ടുപിന്നാലെ വലിയൊരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു സ്‌കൂട്ടറും അതിലെ വനിതകളായ രണ്ട് യാത്രക്കാരും തെറിച്ച് പൊങ്ങിപ്പോകുന്നത് കണ്ടു. ഓടിച്ചെന്നപ്പോഴാണ് രണ്ട് സ്‌കൂട്ടറിലെ യാത്രക്കാരികളെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചതാണെന്ന് മനസ്സിലായത്''. 
 

 
 
ഇന്നലെ പാലാ - തൊടുപുഴ റൂട്ടില്‍ മുണ്ടാങ്കല്‍ രണ്ട് വീട്ടമ്മമാരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദൃക്‌സാക്ഷിയാണ് തൊട്ടടുത്ത് ബജിക്കട നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായ പയപ്പാര്‍ പുളിക്കല്‍ വിജയന്‍ (64). ഇന്നലെ വൈകിട്ട് കാണുമ്പോഴും അപകടം നേര്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് വിജയന്‍ മോചിതനായിട്ടില്ല. 

''ഞാനും വണ്ടി ഓടിക്കുന്നയാളാണ്. പക്ഷേ ഇത്രവേഗത്തില്‍ കാര്‍ പാഞ്ഞുവരുന്നത് ജീവിതത്തില്‍ ആദ്യമായി കാണുകയാണ്''. സി.ഐ.ടി.യു. പാലാ ഏരിയാ കമ്മറ്റിയംഗംകൂടിയായ വിജയന്‍ പറഞ്ഞു. 

അപകടമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ പാലാ ഡി.വൈ.എസ്.പി. കെ. സദന്‍, സി.ഐ. പ്രിന്‍സ് ജോസഫ് എന്നിവരോടും താന്‍ കണ്ട അപകടത്തിന്റെ മൊഴിയും ഇദ്ദേഹം രേഖപ്പെടുത്തി. പിന്നീട് ചെന്ന് നോക്കുമ്പോള്‍ കാറിന്റെ ടയറുകള്‍ തേഞ്ഞ് തീര്‍ന്ന നിലയിലായിരുന്നുവെന്നും വിജയന്‍ പറയുന്നു.

വീതിയേറിയതും മനോഹരവുമായ റോഡിലൂടെ പലപ്പോഴും അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം അശ്രദ്ധമായ ഡ്രൈവിംഗും കൂടിയാകുന്നതോടെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. 

പാലാ - തൊടുപുഴ റോഡ് കുരുതിക്കളം. ഒരു വര്‍ഷത്തിനിടെയുണ്ടായത് എഴുപതോളം അപകടങ്ങള്‍. ജീവന്‍ നഷ്ടപ്പെട്ടത് പതിനഞ്ച് പേര്‍ക്ക്. 
 

 
പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ - തൊടുപുഴ റോഡ് കുരുതിക്കളമാവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ എഴുപതില്‍പരം അപകടങ്ങളാണ് ഈ റൂട്ടില്‍ ഉണ്ടായത്. പതിനഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും ഇപ്പോഴും ശയ്യാവലംബികളാണ്. 

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് പിഴക് പാലം മുതല്‍ നെല്ലാപ്പാറ വരെയുള്ള ഭാഗത്താണ്. അറുപതില്‍പരം അപകടങ്ങളാണ് ഈ മേഖലയില്‍ മാത്രമുണ്ടായത്. കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവും പിഴക് പാലവും അപകടത്തിന്റെ ഹോട്‌സ്‌പോട്ടുകളാണ്. അന്തീനാട്, കൊല്ലപ്പള്ളി വളവ്, മുണ്ടാങ്കല്‍, കാനാട്ടുപാറ, പയപ്പാര്‍ പ്രദേശങ്ങളും അപകടങ്ങള്‍ ഉണ്ടാകുന്നയിടങ്ങളാണ്.  വളരെ വീതിയേറിയ ഈ റൂട്ടില്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും തമ്മിലുള്ള മത്സര ഓട്ടവും പതിവാണ്. പലപ്പോഴും അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. ഈ റൂട്ടില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന നാമമാത്രമാണ്. ഏതെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊട്ടുടത്ത ഒന്നുരണ്ട് ദിവസങ്ങളില്‍ വാഹന പരിശോധന ഉണ്ടാകുമെങ്കിലും വീണ്ടും കാര്യങ്ങള്‍ പഴയപടിയാകും. ഒരു മാസം മുമ്പ് ഇതുവഴി അമിത വേഗതയില്‍ പോയ ഒരു സ്വകാര്യ ബസിനെക്കുറിച്ച് ആ ബസിലെ തന്നെ യാത്രക്കാരനായിരുന്ന ഒരാള്‍ പാലായിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതിപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ബസ് പാലായില്‍ എത്തുന്നതിന് മുമ്പ് വീണ്ടും അധികാരികളെ വിവരമറിയിച്ചെങ്കിലും ''മുകളില്‍ പരാതിപ്പെടാനായിരുന്നു'' മറുപടി. 


വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കും 

പാലാ - തൊടുപുഴ റൂട്ടില്‍ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ അമിത വേഗതയ്‌ക്കെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ പറഞ്ഞു. ഇതിനായി പാലാ, രാമപുരം പൊലീസ് അധികാരികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. കൂട്ടിച്ചേര്‍ത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments