താരാട്ടുപാട്ട് പാതിവഴിയില്‍ പാതി വരിയില്‍ നിലച്ചു പോയത് അന്ന അറിഞ്ഞിട്ടില്ല, ഒരു നേര്‍ത്ത ചുംബനമായി അമ്മ ഇനി തന്നെ വിളിച്ചുണര്‍ത്താന്‍ വരില്ലെന്നും അന്നയ്ക്കറിയില്ല. ഒന്നും അറിയാതെ ഒരു ഉറക്കത്തില്‍ നിന്ന് ഉണരുന്നതുപോലെ അന്ന കണ്ണ് തുറക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് അവളുടെ പ്രിയപ്പെട്ടവരെല്ലാം. അമ്മപോയതറിയാതെ അന്നമോള്‍ ഉറക്കത്തിലാണ്.


സുനില്‍ പാലാ

താരാട്ടുപാട്ട് പാതിവഴിയില്‍ പാതി വരിയില്‍ നിലച്ചു പോയത് അന്ന അറിഞ്ഞിട്ടില്ല, ഒരു നേര്‍ത്ത ചുംബനമായി അമ്മ ഇനി തന്നെ വിളിച്ചുണര്‍ത്താന്‍ വരില്ലെന്നും അന്നയ്ക്കറിയില്ല. ഒന്നും അറിയാതെ ഒരു ഉറക്കത്തില്‍ നിന്ന് ഉണരുന്നതുപോലെ അന്ന കണ്ണ് തുറക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് അവളുടെ പ്രിയപ്പെട്ടവരെല്ലാം. അമ്മപോയതറിയാതെ അന്നമോള്‍ ഉറക്കത്തിലാണ്. 

ചൊവ്വാഴ്ച പാലാ-തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കലുണ്ടായ വാഹന അപകടത്തില്‍ മരിച്ച അല്ലപ്പാറ പാലക്കുഴക്കുന്നില്‍ ജോമോളുടെ ഏകമകളാണ് അന്നമോള്‍. പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിനി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്നമോള്‍ ഇപ്പോഴും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. 
 

 
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെങ്കിലും അന്നമോളുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. അന്നമോളുടെ തിരിച്ചുവരവിനായി ബന്ധുക്കളും സെന്റ്മേരീസ് സ്‌കൂളിലെ സഹപാഠികളുമൊക്കെ കണ്ണീര്‍പൊഴിച്ച് മുട്ടിപ്പായി പ്രാര്‍ഥനയിലാണ്.


ക്ലാസിലെ മിടുക്കിയായ വിദ്യാര്‍ഥിനിയാണ് അന്നമോളെന്ന് അധ്യാപികമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പൂമ്പാറ്റയെപ്പോലെ കളിച്ചുല്ലസിച്ച് നടന്ന തങ്ങളുടെ പ്രിയകൂട്ടുകാരിക്കുണ്ടായ ദാരുണ അപകടത്തില്‍ ദുഃഖിതരാണ് അന്നമോളുടെ ക്ലാസിലെ കുട്ടികളാകെ. ആറ്റുനോറ്റുണ്ടായ പൊന്നുമോളെ കാണാതെ ജോമോള്‍ ഇന്ന് യാത്രയാവും. ഇനിയൊരിക്കലും അമ്മയെ കാണാനാവില്ലന്ന വേദന തിരിച്ചറിയാതെ വിധിയുടെ വിളയാട്ടത്തില്‍ വിറങ്ങലിച്ചുകിടക്കുകയാണ് അന്നമോള്‍. 


പ്രാര്‍ത്ഥനയോടെ നാടും ഒരു സ്‌കൂളും

ഇന്നലെ സെന്റ് മേരീസ് സ്‌കൂളില്‍ അന്നമോളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി കൂട്ടുകാരും അധ്യാപകരും ഒത്തുചേര്‍ന്ന് പ്രാര്‍ഥന നടത്തി. മനുഷ്യനാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യമാവുമെന്ന തിരുവചനത്തിലാണ് അവളുടെ കൂട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രാര്‍ഥന. അച്ഛന്‍ സുനില്‍ കണ്ണീര്‍വാര്‍ക്കുന്നതും ദൈവത്തിന്റെ കരുണ യാചിച്ചാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments