സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന പരാതിയിൽ രഹന ഫാത്തിമയ്‌ക്കെതിരായ കേസിന്റെ അന്വേഷണം താൽക്കാലിക മായി നിർത്താനുള്ള പൊലീസ് നീക്കത്തിനു തടയിട്ട് കോടതി. ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിനെതിരായ പരാതിയിൽ തുടരന്വേഷണം നടത്തി നടപടിയെടുക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായില്ലെന്നാണു പൊലീസ് വാദിച്ചത്. ഇതിനെതിരെ പരാതിക്കാരൻ ഈ മാസം തുടക്കത്തിൽ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. 2018ലെ സമൂഹമാധ്യമ കുറിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിന്റെ മാതൃ കമ്പനിയിൽ നിന്നു ലഭ്യമായില്ലെന്ന വാദം കോടതി തള്ളി.
അന്വേഷണം അവസാനിപ്പിക്കാൻ ഇതു മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വർഷം മാർച്ചിലാണ് വിവരങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതിക്കാരൻ. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിൽ സുപ്രീം കോടതി വിധി വന്നപ്പോൾ രഹന മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്തതിനാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
0 Comments