ഇടുക്കിയിൽ മഴ കനക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയിൽ മഴ ശക്തമാണ്. രാത്രിയോടെ കനത്തമഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. മേഖലയിലെ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടിയതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
മഴ കനക്കുകയും കല്ലാർ ഡാമിന്റെ ജലനിരപ്പ് ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്ന് 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടാൻ തുടങ്ങിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് നടപടി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
വണ്ടിപ്പെരിയാർ കക്കികവലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശനിയാഴ്‌ച രാവിലെ 6 മണിയോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.80 ആയി ഉയർന്നിട്ടുണ്ട്. എട്ടു മണിക്ക് ഡാമിന്റെ 13 ഷട്ടറുകളും തുറന്ന് പരമാവധി 5,000 ക്യുസെക്സ‌് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടും.
കുമളിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തോട് കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
0 Comments